പാലാ: പൂവക്കുളത്തു നിന്ന് മുങ്ങിയ യുവതി ഷൊർണ്ണൂരിൽ പൊങ്ങി; ആശ്വാസത്തോടെ നാടും രാമപുരം പൊലീസും. പൂവക്കുളം കാരമല ഭാഗത്തുള്ള 22 കാരിയെയാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ കാണാതായത്. തനിക്കൊപ്പം കിടന്നുറങ്ങിയിരുന്ന ഭാര്യയെ കാണാനില്ലെന്ന് ഭർത്താവാണ് പരാതിപ്പെട്ടത്. തന്റെ ഫോണിന്റെ സിമ്മും എടുത്താണ് ഭാര്യ പോയതെന്നും അദ്ദേഹം അറിയിച്ചു.
തുടർന്ന് രാമപുരം എസ്. എച്ച്. ഒ. കെ. അനിൽ കുമാർ, എസ്. ഐ. ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നത് അന്വേഷണ സംഘത്തെ കുഴക്കി. ബന്ധുക്കളിൽ നിന്നെല്ലാം മൊഴിയെടുത്ത പൊലീസ് സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലേയ്ക്കും വിവരം കൈമാറി.
യുവതിയെ കണ്ടെത്താനായി നാടും നഗരവും അരിച്ചുപെറുക്കി വരവേയാണ് ഇന്നലെ ഉച്ചയോടെ യുവതി രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. അതും ഭർത്താവിന്റെ നമ്പറിൽ നിന്ന്.
താൻ പൂവക്കുളത്തു നിന്ന് രാവിലെ പോന്നതാണ്. ഇപ്പോൾ ഷൊർണ്ണൂരിലുണ്ട്. വന്നിട്ട് ബാക്കി കാര്യങ്ങൾ പറയാം. എന്നായിരുന്നു യുവതിയുടെ വാക്കുകൾ. സൈബർ വിംഗിന്റെ പരിശോധനയിൽ ഷൊർണ്ണൂരിൽ തന്നെയാണ് യുവതി ഉള്ളതെന്നും ബോദ്ധ്യപ്പെട്ടു. ഇന്ന് പോലീസ് സ്റ്റേഷനിലെത്തുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |