പാലാ: പൂവക്കുളത്തു നിന്നു മുങ്ങി ഷൊർണ്ണൂരിൽ പൊങ്ങിയ യുവതിയായ വീട്ടമ്മ ഇന്നലെ വൈകിട്ട് രാമപുരം പൊലീസ് സ്റ്റേഷനിലെത്തി; കാമുകനുമൊത്ത്!
ഭർത്താവിന്റെ മദ്യപാനവും പാൻപരാഗ് ഉപയോഗവും മൂലം മനംമടുത്ത താൻ ഒരു വർഷം മുമ്പ് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് വീടുവിട്ടതെന്നാണ് യുവതിയുടെ മൊഴി. പൂവക്കുളത്തെ വീട്ടിൽ ഭർത്താവിനൊപ്പം പുലർച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടർന്ന് ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി. നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം കാമുകൻ പുലർച്ചെ വീടിനു സമീപത്തെ വഴിയിൽ കാറുമായി കാത്തു നിന്നിരുന്നു. തന്റെ ഫോണിലെ സിം കഴിഞ്ഞയാഴ്ച ഭർത്താവ് ഒടിച്ചു കളഞ്ഞിരുന്നതിനാൽ ഭർത്താവിന്റെ ഫോണിലെ സിമ്മും അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്. പോയ പോക്കിൽ വഴിയിൽ കണ്ട ഒരു ക്ഷേത്രത്തിൽ വച്ച് തങ്ങൾ വിവാഹിതരായെന്നും യുവതി പൊലീസിനോടു പറഞ്ഞു.
ഇന്നലെ കാമുകനൊപ്പമാണ് യുവതി രാമപുരം പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ട ഭർത്താവും എത്തിയിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ഓൺലൈനിലൂടെ പാലാ കോടതിക്കു മുമ്പാകെ യുവതിയെ ഹാജരാക്കി. കാമുകനൊപ്പം പോകാനാണ് ആഗ്രഹമെന്ന് അറിയിച്ച യുവതിയെ കോടതി വിട്ടയച്ചു. അയാൾക്കൊപ്പം യുവതി രാത്രി തന്നെ കാറിൽ പാലക്കാട്ടേയ്ക്ക് തിരിച്ചപ്പോൾ പരാതിക്കാരനായ ഭർത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി.
രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂവക്കുളം കാരമല കുമ്പളാംപൊയ്കയിൽ ഭാഗത്തുള്ള 22 കാരിയെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മുതലായിരുന്നു കാണാതായത്. ഊർജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെ യുവതി ഷൊർണ്ണൂരിൽ നിന്നും രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഇന്നലെ സ്‌റ്റേഷനിലെത്താമെന്ന് അറിയിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |