മുണ്ടക്കയം: ലോക് ഡൗണിന്റെ മറവിൽ മുണ്ടക്കയം ബീവറേജ്സ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം കടത്തിയ സംഭവത്തിൽ മുഴുവൻ ജീവനക്കാർക്കുമെതിരെ നടപടി . ഷോപ്പ് ഇൻചാർജ് സൂരജ് സുരേന്ദ്രനെ സസ്പെൻഡ് ചെയ്തു. ആരോപണ വിധേയരായ താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി , സനൽ എന്നിവരെ പിരിച്ചുവിടാനും ഷോപ്പ് അസിസ്റ്റൻ്റ് വിഷ്ണു അടക്കം മറ്റു രണ്ടു ജീവനക്കാരെയും സ്ഥലം മാറ്റാനുമാണ് തീരുമാനം. ഔട്ട് ലെറ്റിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ പുതിയ ജീവനക്കാർ ചുമതലയേൽക്കും വരെ സ്ഥലം മാറ്റിയവർ തന്നെ തുടരും.
ലോക് ഡൗൺ കാലത്ത് ഔട്ട് ലെറ്റിൽ നിന്ന് മദ്യം കടത്തുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജൂൺ ഒന്നിന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ സുൾഫിക്കറുടെ നിർദ്ദേശ പ്രകാരം ഔട്ട് ലെറ്റ് പ്രാഥമിക പരിശോധന നടത്തി സീൽ വയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ 15 ന് ബെവ് കോ ഓഡിറ്റ് വിഭാഗവും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ നൂറു കെയ്സ് മദ്യത്തിന്റെ കുറവു കണ്ടെത്തിയിരുന്നു. എട്ടര ലക്ഷത്തോളം രൂപയുടെ കുറവും കണ്ടെത്തി. ഔട്ട് ലെറ്റിലെ കുറവും വെയർഹൗസിലെ കണക്കുകളും തമ്മിൽ ഒത്തുനോക്കിയതിൽ ക്രമക്കേട് നടന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |