മുണ്ടക്കയം: എരുമേലി ഫോറസ്റ്റ് റേഞ്ചിൽ നിരവധി തേക്കുമരങ്ങൾ മുറിച്ചു മാറ്റി. റവന്യു വകുപ്പും വനംവകുപ്പും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. എൽ.എ. പട്ടയ ഭൂമിയിൽ നിന്ന് നൂറു കണക്കിനു തേക്ക്, ഈട്ടി, ചന്ദന മരങ്ങൾ അനുമതിയില്ലാതെ മുറിച്ചു നീക്കിയതായാണ് കണ്ടെത്തൽ. എരുമേലി വടക്ക് വില്ലേജിന്റെ പരിധിയിൽ ഒരു വർഷത്തിനിടയിൽ 29 തേക്കുകളുടെ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഇതിൽ 20 മരങ്ങളുടെ പാസ് നൽകാൻ വനം വകുപ്പിന്റെ വെരിഫിക്കേഷൻ നടത്തുകയും ഇതിൽ 6 മരങ്ങൾ ഒഴികെയുള്ളവ മുറിച്ചു നീക്കുകയും ചെയ്തിട്ടുണ്ട്. എരുമേലി ഫോറസ്റ്റ് റേഞ്ചിലെ വണ്ടൻപതാൽ ഓഫീസിന്റെ പരിധിയിലാണ് കൂടുതൽ പാസ് നൽകിയിരിയ്ക്കുന്നത്.
1964ലെ പട്ടയപ്രകാരം ലിസ്റ്റുചെയ്ത നിലവിലെ വൃക്ഷങ്ങൾ വെട്ടാൻ പാടില്ല. എന്നാൽ കർഷകൻ വച്ചുപിടിപ്പിച്ചവ മുറിക്കാം. ഇതനുസരിച്ചാണ് മേഖലയിലെ എൽ.എ. പട്ടയങ്ങൾ നൽകിയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ വനം വകുപ്പ് പാസ് നൽകി വന്നത്. റവന്യു വകുപ്പ് നൽകുന്ന സ്റ്റാറ്റസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണിത്. 1964ലെ പട്ടയങ്ങളിലെ നിജസ്ഥിതി മനസിലാക്കാൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുള്ളതിനാൽ സർട്ടിഫിക്കറ്റ് വിതരണത്തിൽ പാളിച്ച സംഭവിക്കാനിടയുണ്ടെന്ന് കരുതുന്നു. ചന്ദനം ഒഴികെ മുറിച്ചുനീക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങിയതോടെ മേഖലയിൽ മരങ്ങൾ മുറിച്ചു നീക്കാൻ കർഷകർ നടത്തിയ ശ്രമം അടുത്ത ഉത്തരവോടെ നിലയ്ക്കുകയായിരുന്നു. എരുമേലി വടക്ക് വില്ലേജിലെ എൽ.ടി. പട്ടയഭൂമിയിൽ മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. മേഖലയിലെ ഒരു ജനപ്രതിനിധിയുടെ എൽ.ടി. പട്ടയ ഭൂമിയിൽ അനുമതി നേടാതെ മുറിച്ച മരങ്ങളും വിവാദ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു
എൽ ടി. പട്ടയ ഭൂമിയിൽ പാസ് നൽകാമെന്നിരിക്കെ അനുമതി വാങ്ങാതെ മരം വെട്ടിമാറ്റിയതാണ് വിവാദ കാരണമായത്. ഇതു സംബന്ധിച്ചു കർഷകനുണ്ടായ അജ്ഞതയാണ് ഇതിന് കാരണമായതെങ്കിലും നിയമന ലംഘനമായാണ് റവന്യു വകുപ്പ് വിലയിരുത്തുന്നത്. മരം മുറിക്കാനുള്ള അനുമതി സർക്കാർ നൽകിയതിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകിയ റവന്യു ഉദ്യോഗസ്ഥരും വെട്ടിലായിരിക്കുകയാണ്. മരം മുറി സംബന്ധിച്ച് ജില്ലാ കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയതായി കാഞ്ഞിരപ്പള്ളി തഹസീൽദാർ റോയ് മാത്യു പറഞ്ഞു. വിശദമായ റിപ്പോർട്ട് വില്ലേജ് ഒാഫീസർമാരോട് ആവശ്യപെട്ടിട്ടുണ്ടന്നും തഹസീൽദാർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |