കോട്ടയം: ലോക്ക് ഡൗണിന് ശേഷവും തണുത്തുറഞ്ഞുകിടക്കുകയാണ് ഐസ് ക്രീം വിപണി. തുടർച്ചയായി രണ്ട് സീസണുകൾ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് സാധാരണ കച്ചവടക്കാർ മുതൽ ലക്ഷങ്ങൾ മുടക്കിയ ഹോൾസെയിൽ വ്യാപാരികളും ഉദ്പാദകരുംവരെ.
നാലു മാസത്തെ കച്ചവടം കൊണ്ട് ഒരുവർഷം പിടിച്ചു നിൽക്കുന്ന അപൂർവം മേഖലകളിൽ ഒന്നാണ് ഐസ്ക്രീം. ചൂട് കൂടുന്ന സമയത്താണ് കച്ചവടം. മദ്ധ്യവേനലവധിയിലാണ് പ്രതീക്ഷ. മാർച്ച് മുതൽ ഐസ്ക്രീം വിപണി ഉണരും. ഉത്സവപ്പറമ്പുകൾ മുതൽ സിനിമാ തിയേറ്ററുകളും പാർക്കുകളും വിവാഹ പന്തലും വരെ നീളുന്ന കച്ചവടം. പക്ഷേ, വിവിധ രുചികൾ തണുപ്പോടെ നുണഞ്ഞിറങ്ങുന്ന ഐസ്ക്രീമിൽ പണം നിക്ഷേപിച്ചവർക്ക് കൈയ്ക്കുകയാണിപ്പോൾ. വിവാഹത്തിന് ആളുകളെ കുറച്ചതും ബീച്ചുകളും പാർക്കുകളും തിയേറ്ററുകളു അടച്ചതും മേഖലയ്ക്ക് ഇരുട്ടടിയായി. ലക്ഷങ്ങൾ മുടക്കി ഫ്രാഞ്ചൈസിയെടുത്തവരടക്കം കടക്കെണിയിലായി. കഴിഞ്ഞ തവണ മാർച്ച് മുതലുള്ള കച്ചവടം പൂർണമായും ഇല്ലാതായി. ജൂൺ മുതൽ ഓഫ് സീസണുമായി. പിന്നീട് വിപണി ഉണർന്നത് ക്രിസ്തുമസോടെയാണ്. കഴിഞ്ഞ തവണത്തെ നഷ്ടം ഇക്കുറി നികത്താമെന്ന് കരുതിയെങ്കിലും അതും തെറ്റി.
അസംസ്കൃത വസ്തുക്കളും നശിച്ചു
സീസണിൽ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിക്കുന്നതിനാൽ കാലേക്കൂട്ടി വൻ തോതിൽ വാങ്ങിക്കൂട്ടി ഉത്പാദനം നടത്താറാണ് പതിവ്. എന്നാൽ അപ്രതീക്ഷിതമായ രണ്ട് ലോക്ക് ഡൗണുകളും ചതിച്ചു. ഫാക്ടറി അടച്ചതോടെ ബൾക്കായി വാങ്ങിക്കൂട്ടിയ പാൽപ്പൊടി, ഡ്രൈ ഫ്രൂട്ട്സ്, ബട്ടർ, പാൽപ്പൊടി, കശുവണ്ടിയടക്കമുള്ളവ നശിച്ചു.
700 കോടിയുടെ വിപണി
'' വിവിധ മേഖലകളോട് സർക്കാർ അനുഭാവ പൂർണമായി സമീപിക്കുമ്പോഴും ഐസ്ക്രീം ഉത്പാദകർക്കു പരിഗണന ലഭിച്ചിട്ടില്ല. വൈദ്യുതി ചാർജിൽ ഇളവും വായ്പകൾക്ക് പ്രത്യേക പലിശ രഹിത മൊറട്ടോറിയവും അനുവദിക്കണം"
-വി.ജെ.ജോയ്, ഡയറക്ടർ, ലാസാ ഐസ്ക്രീം
'' കേറ്ററിംഗ് യൂണിറ്റുകൾക്ക് പതിവായി ഐസ്ക്രീം നൽകിയിരുന്നു. വിവാഹങ്ങൾക്ക് ആളുകളെ കുറച്ചതോടെ നിലയില്ലാക്കയത്തിലാണ് ഞങ്ങളെപ്പോലുള്ളവർ''
-കെ.കെ.യൂനുസ്, ഐസ്ക്രീം വിതരണക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |