പാലാ: ലോക്ഡൗണിന് ഇളവു കൊടുത്ത ദിവസം നോക്കി കുരങ്ങച്ചനും കുരങ്ങമ്മയും ആറു കുഞ്ഞുങ്ങളും നാട്ടിലിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പൈക മല്ലികശ്ശേരി പാമ്പോലിൽ ഈട്ടിക്കൽ ഭാസ്‌ക്കരന്റെ വീട്ടുമുറ്റത്താണ് വാനരസംഘം ആദ്യം പ്രത്യക്ഷപ്പെട്ടത്. ' ഒന്നിനു പുറകേ ഒന്നായി വീട്ടുമുറ്റത്തേയ്ക്ക് കുരങ്ങന്മാർ ഇരച്ചെത്തിയപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. കുട്ടികളെയും കുടുംബാംഗങ്ങളെയും ഒച്ചത്തിൽ വിളിച്ചറിയിച്ചപ്പോഴേയ്ക്കും കുരങ്ങൻമാർ മരങ്ങളിൽ ചാടിക്കയറി ' ഈട്ടിക്കൽ വീട്ടിലെ ഗൃഹനാഥ കുമാരി ഭാസ്‌ക്കരൻ പറഞ്ഞു.
തൊടിയിലെ ജാതിമരത്തിലും മാവിലുമൊക്കെ കയറിയ കുരങ്ങൻമാർ ജാതിക്കയും മാങ്ങയുമൊക്കെ ശാപ്പിട്ടു. കുട്ടികൾ മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ ഓടി എത്തിയപ്പോൾ അയൽപക്കത്തെ വീട്ടിലേക്കുകയറി. അവിടെ പട്ടികൾ നിറുത്താതെ കുരച്ചപ്പോൾ വഴിയിലേക്കിറങ്ങി. പതിനഞ്ചു മിനുട്ടോളം അവിടമാകെ തകർത്തു വാരിയ കുരങ്ങൻകുടുംബം പിന്നീട് എവിടെയോ മറഞ്ഞു.
മല്ലികശ്ശേരി പാമ്പോലി ഭാഗത്തെങ്ങും കുറ്റിക്കാടുപോലുമില്ല. പിന്നെ എവിടെ നിന്ന് ഈ വാനര സംഘം വന്നുവെന്നതാണ് എല്ലാവർക്കും അതിശയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |