കോട്ടയം: എം.ജി സർവകലാശാല പരീക്ഷകൾ തുടങ്ങുമ്പോൾ ആശങ്കമാറാതെ വിദ്യാർത്ഥികൾ. ഹോസ്റ്റലുകൾ തുറക്കാത്തതിന്റെയും വാക്‌സിൻ ലഭിക്കാത്തതിന്റെയും ആശങ്കകൾക്കിടയിലാണ് ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ ഇന്നു പരീക്ഷയെഴുതാൻ ഇറങ്ങുന്നത്.
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളുമായി സർവകലാശാല ചർച്ച നടത്തിയിട്ടില്ല. ജൂൺ 12 ന് പരീക്ഷാ ചർച്ച നടത്താൻ സർവകലാശാല തയ്യാറായതാണ്. എന്നാൽ, സർക്കാർ നിർദേശത്തെ തുടർന്ന് ചർച്ച മാറ്റി . ചർച്ച മാറ്റി വച്ചെങ്കിലും പരീക്ഷ മാറ്റി വയ്‌ക്കാൻ സർക്കാർ തയ്യാറായില്ല.
ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയിരുന്നതിനാൽ ഇന്ന് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് എത്തുന്നത് ബുദ്ധിമുട്ടാണ്. കൊവിഡിനെ തുടർന്നു വരുമാനം പോലും നിലച്ച സാഹചര്യത്തിൽ ഇത് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കും. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. രാവിലെ ഒൻപതിന് നടക്കുന്ന പരീക്ഷയ്‌ക്ക് എത്തുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. ഈ സാഹചര്യത്തിൽ പരീക്ഷ മാറ്റി വയ്‌ക്കുകയോ ഓൺലൈൻ ആക്കുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |