കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ പഴയ ബസുകൾ മിൽമ ബൂത്തും പലഹാര കടയും റെസ്റ്റോറന്റുകളുമായി മാറുന്നു. വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പഴയ ബസുകൾ ഈ ആവശ്യത്തിനായി രൂപമാറ്റംവരുത്തി വാടകയ്ക്കു നൽകുന്നത്. കോട്ടയം ഡിപ്പോയിൽ അടുത്ത മാസം ബസ് റസ്‌റ്റോറന്റ് തുടങ്ങും. പഴക്കം ചെന്ന് ഓട്ടം നിറുത്തിയ ബസ് പ്രത്യേകമായി സജ്ജീകരിച്ചാണ് ടീ ഷോപ്പും പലഹാരക്കടയും തുറക്കുന്നത്. 15 വർഷം പഴക്കം ചെന്ന ബസുകൾ പൊളിച്ചു മാറ്റുമ്പോൾ അതിൽ ഓട്ടത്തിന് പാകമായവ വിവിധ ഡിപ്പോകളിൽ കടകളായി നൽകി വരുമാനമുണ്ടാക്കും. ഡിപ്പോയുടെ നിയന്ത്രണത്തിൽ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബസുകൾ പാർക്ക് ചെയ്ത് വ്യാപാരം നടത്തുകയും അതതു ദിവസം തിരികെ ഏൽപ്പിക്കുകയും ചെയ്യാം. തട്ടുകട ആവശ്യങ്ങൾക്കും പഴയ ബസുകൾ നൽകുന്നത് പരിഗണനയിലാണ്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ അധികമായുണ്ടായിരുന്ന 117 ബസുകൾ തിരികെ എടുത്ത് റീജണൽ വർക്ക് ഷോപ്പുകളിലേക്ക് മാറ്റിയിരുന്നു. ഇതോടെ പല ഡിപ്പോകളിലും സ്ഥല സൗകര്യം ലഭിച്ചിട്ടുണ്ട്.
വാടക 20000 രൂപ
രണ്ടു ലക്ഷം രൂപ കെ.എസ്.ആർ.ടി.സിയിൽ കെട്ടിവയ്ക്കണം. മാസം ഇരുപതിനായിരം രൂപയാണ് വാടക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |