കോട്ടയം : കൊവിഡ് മഹാമാരിയിൽ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും പൂട്ട് വീണതോടെ ജീവിതഗതി മുട്ടി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരും ഉടമകളും. പരിപാടികളെന്തായാലും ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ പണിക്കാർക്ക് അന്നന്നത്തെ അന്നത്തിന് വകയൊരുങ്ങുമായിരുന്നു. പക്ഷെ, കൊവിഡ് ജീവിതം കീഴ്‌മേൽ മറിച്ചു. ആഘോഷങ്ങൾ മുതൽ സമരങ്ങൾ വരെ ഓൺലൈനിലായതും ഇവരുടെ പ്രതീക്ഷകളെ ഇരുട്ടിലാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്റ്റേജ് പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു ഇവരുടെ മിച്ചം. എന്നാൽ കൊവിഡ് കാലത്ത് ദുരിതത്തിലായ ഇവരെ സംരക്ഷിക്കാൻ സർക്കാരുമില്ല. കടം കയറി തിരുവനന്തപുരത്ത് ഒരു ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. ഇനി തങ്ങളെയും ആത്മഹത്യ ചെയ്യിക്കരുതെന്നാണ് ഇവർക്ക് പറയാനുള്ളത്.
ലൈറ്റ് ,സൗണ്ട്, പന്തൽ, പരസ്യ പ്രക്ഷേപകർ, റെന്റൽ സർവീസ് അനുബന്ധ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഉടമകളും തൊഴിലാളികളും ഉൾപ്പെടുന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷനിൽ രണ്ടു ലക്ഷത്തോളം തൊഴിലാളികളുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് ആരംഭിച്ച കാലത്ത് നടത്തിയ പരിപാടികളുടെ പണം പലർക്കും കിട്ടാനുണ്ട്. പള്ളികളിലും അമ്പലങ്ങളിലും വരുമാനം ഇല്ലാതായതോടെ കടം പറഞ്ഞുനിറുത്തിയിരിക്കുകയാണ്.
ഉപകരണങ്ങൾ നശിക്കുന്നു
വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങി മേഖലയിൽ പിടിച്ചു നിന്നവർ ഇപ്പോൾ കടക്കെണിയിലാണ്. മാസങ്ങളോളം ഇലക്ട്രോണിക് ഉപകരണങ്ങളും ജനറേറ്ററുകളും ഉപയോഗിക്കാത്തതിനാൽ പലതും തകരാറിലായി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ജനറേറ്റർ വാഹനങ്ങളും മറ്റും കൊണ്ട് പോകുന്നതിന് വാങ്ങിയ വാഹനങ്ങളുടെ നികുതിയും ഇൻഷ്വറൻസും അടച്ചിട്ടില്ല. തൊഴിലാളികളിൽ പലരും മറ്റു തൊഴിൽ തേടി പോയി.
ഇവർക്ക് പറയാനുള്ളത്
കൊവിഡ് മാനദണ്ഡം പാലിച്ച് പരിപാടികളും നടത്തുന്നതിന് അനുവാദം നൽകണം
ക്ഷേമനിധിയിൽ തൊഴിലാളി0 തൊഴിലുടമ വ്യത്യാസമില്ലാതെ അംഗങ്ങളാക്കുക
കൊവിഡ് പ്രതിസന്ധി തീരും വരെ മാസം 2000 രൂപ സഹായധനമായി നൽകുക
പിഴപ്പലിശ ഒഴിവാക്കുക കേരളബാങ്കിൽ നിന്ന് പലിശ രഹിത വായ്പ അനുവദിക്കുക
മുൻഗണനാ പട്ടികയിൽ പെടുത്തി കൊവിഡ് വാക്സിൻ നൽകുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |