കോട്ടയം: ഇന്നലെ അന്തരിച്ച നടൻ ദിലീപ് കുമാർ അരനൂറ്റാണ്ടിനപ്പുറം കോട്ടയം നഗരത്തെ ഇളക്കി മറിച്ചത് പഴമക്കാർ ഇന്നുമോർക്കുന്നു.
53 വർഷംമുമ്പ് 1968 ആഗസ്റ്റ് 28ന് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം തുറന്ന കേരളത്തിലെ ആദ്യ എയർ കൂൾ തീയറ്ററായ ആനന്ദ് ഉദ്ഘാടനം ചെയ്യാനായിരുന്നു ദിലീപ് കുമാർ എത്തിയത്. സൈരാബാനു,സഞ്ജയ്ഖാൻ, മലയാളത്തിലെ നിത്യ ഹരിത നായകനായ പ്രേംനസീർ എന്നിവരും ഉദ്ഘാടകരായിരുന്നു. തിരുനക്കരയിൽ നിന്ന് ആനന്ദ് തിയേറ്റർ വരെ തുറന്ന ജീപ്പിൽ നാലു സിനിമാതാരങ്ങൾ ഒന്നിച്ചു വരുന്നത് കാണാൻ ടി.ബി.റോഡിന് ഇരുവശവും ജനങ്ങൾ തടിച്ചു കൂടി. രണ്ട് വശവും ബാരിക്കേഡ് കെട്ടിയിരുന്നെങ്കിലും അതു തകർത്ത് ജനം റോഡിലിറങ്ങിയതോടെ താരങ്ങളുടെ ജീപ്പിലെ തുറന്ന യാത്ര ഒഴിവാക്കേണ്ടിവന്നു. പുറത്തിറങ്ങിയ താരങ്ങളെ കാണാൻ ജനങ്ങൾ തിക്കിതിരക്കി. അവർക്കിടയിലേക്ക് തൊഴുകയ്യോടെ ദിലീപ്കുമാർ നടന്നടുക്കുന്നതിനിടയിൽ മതിലിടിഞ്ഞു. മതിലിനു മുകളിൽ കയറി നിന്നവർ അടക്കം റോഡിലേക്ക് പതിച്ചു മതിലിനടിയിൽ പെട്ട് ഒരാൾ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു.
ആരാധകരുടെ അഭ്യർത്ഥന പ്രകാരം തിയേറ്ററിന്റെ ബാൽക്കണിയിൽ നിന്ന് പല തവണ ദിലീപ്കുമാർ അഭിവാദ്യം ചെയ്തു. ദി ബൈബിൾ ആയിരുന്നു ആദ്യ സിനിമ. എയർകൂളിലിരുന്നു സിനിമ ആസ്വദിക്കാൻ മാസങ്ങളോളം കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ആളുകൾ ആനന്ദിൽ എത്തി. ദി ബൈബിൾ എന്ന ഇംഗ്ളീഷ് സിനിമ മാസങ്ങളോളമാണ് പ്രദർശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |