കോട്ടയം : വിവിധ മേഖലകളിൽ ലോക്ക് ഡൗൺ ഇളവുകൾ വന്നിട്ടും ഓട്ടോ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതമയമാകുന്നു. കൊവിഡ് പേടിയിൽ ജനങ്ങൾ ഓട്ടോയിൽ കയറാൻ മടിക്കുന്നതിന് ഇതുവരെ മാറ്റം വന്നിട്ടില്ല.
രാവിലെ മുതൽ രാത്രിവരെ നിന്നാലും ദിവസം 200 രൂപയാണ് പലർക്കും കിട്ടുക. 500 രൂപ തികച്ച് കിട്ടിയ ദിവസം അപൂർവമാണ്. ജീവിക്കാൻ മറ്റ് വഴിയില്ലെന്നാണ് ഏറ്റുമാനൂരിലെ ഓട്ടോ തൊഴിലാളി സജി പറയുന്നത്.
കോട്ടയം നഗരത്തിൽ മാത്രം ഏതാണ്ട് 1200 ഓളം ഓട്ടോറിക്ഷകളാണ് സർവീസ് നടത്തുന്നത്. ജില്ലയിൽ മാത്രം അയ്യായിരത്തിലധികം ഓട്ടോകൾ. ഇവരിൽ ഭൂരിഭാഗവും സ്വന്തമായി ഓട്ടോറിക്ഷ ഓടിക്കുന്നവരാണ്. 30 ശതമാനം മാത്രമാണ് വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നത്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം മാത്രം നൂറിലധികം ഓട്ടോറിക്ഷകളാണ് ഓടിയിരുന്നത്. കഴിഞ്ഞ ദിവസം ഇരുപതിൽ താഴെ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ ദീർഘദൂര സർവീസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. അതിനാൽ യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ്.
മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് അനുവദിച്ച 2000 രൂപയാണ് സമീപഭാവിയിലേക്കുള്ള ഏക പ്രതീക്ഷ. അതുപോലുമില്ലാതെ ബോർഡിൽ അംഗങ്ങളല്ലാത്ത വലിയൊരു വിഭാഗം പുറത്തു നിൽക്കുകയാണ്.
പെട്രോൾ വിലയും തിരിച്ചടി
കൊവിഡിനും ലോക്ക് ഡൗണിനും പിന്നാലെയുണ്ടായ പെട്രോൾ വില വർദ്ധനവാണ് വൻ തിരിച്ചടിയായിരിക്കുന്നത്. ഇത് കൂടാതെയാണ് നികുതിയും, ഇൻഷ്വറൻസും സി.സിയും അടയ്ക്കേണ്ടത്. സർക്കാർ ഇതിലൊന്നും യാതൊരു ഇളവും നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് പലരും. ചിലരാകട്ടെ മറ്റ് തൊഴിൽമേഖലകളിലേക്ക് തിരിഞ്ഞു.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ സഹായം ആവശ്യമാണ്. ഓട്ടോ ഡ്രൈവർമാർ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പലരും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്
പ്രദീപ്, ഓട്ടോഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |