കോട്ടയം: മലയോരത്തെ ഒരു സ്കൂളിൽ അദ്ധ്യാപകരും സന്നദ്ധ സംഘടനകളും ചേർന്ന് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങി നൽകി. ഫോൺ ലഭിച്ചിട്ടും ഓൺലൈൻ ക്ളാസിൽ കാണാത്ത വിദ്യാർത്ഥിയെ അദ്ധ്യാപകർ വിളിച്ചപ്പോൾ ഫോൺ ഉപയോഗിക്കുന്നത് കുട്ടിയുടെ പിതാവാണ്!. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ചിലരുടെ നല്ല മനസിനെ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും സാക്ഷ്യപ്പെടുത്തുകയാണ് വിദ്യാഭ്യാസ വകുപ്പും.
സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്ന ഡിജിറ്റൽ പഠനോപകരണങ്ങൾ അർഹർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന കർശന നിർദേശമാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനസൗകര്യങ്ങൾ ഉറപ്പു വരുത്താനാണ് മൊബൈൽ ചലഞ്ചിലൂടെ സൗകര്യം ഒരുക്കുന്നത്. എന്നാൽ അനർഹരായ ഒരുപാട് പേർ ഫോൺ വാങ്ങിയെടുത്തെന്നും അർഹർ പടിക്ക് പുറത്താണെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.
ലക്ഷ്യം 'ഡിജിറ്റൽ' ലൈബ്രറി
സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ഫോൺ വിദ്യാർത്ഥിക്കല്ല, സ്കൂളിനാണ് നൽകേണ്ടത്. ഇത് അദ്ധ്യാപകർ അർഹരെ കണ്ടെത്തി നൽകണം. വിദ്യാർത്ഥി പഠനം അവസാനിപ്പിക്കുമ്പോൾ തിരികെ ഏൽപ്പിക്കണം. ഈ ഫോൺ പിന്നാലെ വരുന്ന വിദ്യാർത്ഥിക്ക് നൽകണം. നിലവിലുള്ള സംവിധാനത്തിൽ ഓൺലൈൻ ക്ളാസ് ഉള്ളിടത്തോളം കാലം മൊബൈൽ ഫോൺ ചലഞ്ച് നടത്തേണ്ടി വരുമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കണ്ടെത്തൽ.
കൈത്താങ്ങുമായി സഹ. ബാങ്കുകളും
പഠന സൗകര്യത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സഹകരണ ബാങ്കുകളിൽ നിന്ന് 10000 രൂപ പലിശ രഹിത വായ്പ നൽകാനുള്ള തീരുമാനം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ്. സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുക. 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. ജൂലായ് 31 വരെ സഹകരണ സംഘങ്ങളിലോ ബാങ്കുകളിലോ അപേക്ഷ സമർപ്പിക്കാം.
ജില്ലയിൽ സ്പോൺസർ ഷിപ്പിലൂടെ നൽകിയ ഫോണുകൾ 3503
'' സ്കൂളുകൾക്ക് ഫോൺ എന്ന നിർദേശം പൂർണമായും അർഹരിലേയ്ക്ക് എത്തിക്കുക എന്നത് കൂടിയാണ്. എല്ലാ വർഷവും ഫോൺ കണ്ടെത്തുന്നതിന് പകരം പഠന ശേഷം കൈമാറി ഉപയോഗിക്കുമ്പോൾ പൂർണമായും അർഹരിലേയ്ക്ക് എത്തും. ''
-കെ.ജെ.പ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |