തലയോലപ്പറമ്പ് : പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാക്കൾ പിടിയിലായി. ചങ്ങനാശേരി തൃക്കൊടിത്താനം പാറയിൽ അജേഷ് (26), തൃക്കൊടിത്താനം പരിന്താനിയിൽ എബിൻ (20) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ സൂക്ഷിച്ചിരുന്ന 1.7കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ബൈക്കിലും കാറിലുമായി എറണാകുളം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്കു പോകുന്നതിനിടെ ജില്ലാ അതിർത്തിയായ നീർപ്പാറയിൽ പൊലീസ് കാർ നിർത്തി പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവു കണ്ടെത്തിയത്. കാറിന് ഒപ്പം എത്തിയ ബൈക്ക് യാത്രികൻ പരിശോധനക്കിടെ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ജില്ല പൊലീസ് മേധാവി ഡി.ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വൈക്കം ഡിവൈ.എസ് .പി എ.ജെ.തോമസ്, ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ് .പി എം.എം.ജോസ് എന്നിവരുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് എസ്.എച്ച്. ഒ ബിൻസ് ജോസഫ്, എസ്.ഐ തോമസ്, എസ്.ഐ ശരണ്യ എസ്. ദേവൻ, സജി, എ. ഷിഹാബുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതി അജേഷ് തൃക്കൊടിത്താനം, ചങ്ങനാശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവ്, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |