SignIn
Kerala Kaumudi Online
Saturday, 20 April 2024 8.25 AM IST

പപ്പട വിപണി 'പപ്പട"മായി,​ കൃഷിയിലേക്ക് ചുവട് മാറ്റി ഷാജി

fish

വൈക്കം : കൊവിഡ് വ്യാപനവും ലോക്ക് ഡൗണും എല്ലാമായി പപ്പട വിപണി തകർന്ന് തരിപ്പണമായതോടെ ചെറുകിട പപ്പട നിർമ്മാതാവ് അതിജീവനത്തിനായി കൃഷിയിലേക്ക് ചുവടു മാറി. നേരേ കടവ്, കണ്ടത്തിൽ കെ.എം.ഷാജിയാണ് ഉപജീവനത്തിനായി മത്സ്യകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചത്. ഏഴ് തൊഴിലാളികളെ ഉൾപ്പെടുത്തി മികച്ച രീതിയിൽ നടത്തിവന്ന പപ്പട നിർമ്മാണ യൂണിറ്റ് കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലാവുകയായിരുന്നു. വിവാഹങ്ങൾ അടക്കമുള്ള ആഘോഷങ്ങൾ പരിമിതപ്പെടുത്തിയതും,​ അന്നദാനം നടക്കുന്ന ക്ഷേത്രങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ തുറക്കാനാവാതെ വന്നതും പപ്പട നിർമ്മാണശാലകളെ പ്രതികൂലമായി ബാധിച്ചു. ജീവിതം വഴിമുട്ടിയപ്പോഴാണ് കൃഷിയെക്കുറിച്ച് ആലോചിച്ചത്. നേരേകടവ് വല്യാറ ക്ഷേത്രത്തിന് സമീപം മൂവാറ്റുപുഴയാറിന്റെ കൈവഴിയോടു ചേർന്ന എഴുപത് സെന്റ് സ്ഥലത്ത് ആറ് മത്സ്യകുളങ്ങൾ തീർത്തു. ഗിഫ്റ്റ് തിലോപ്പിയ,അനാബസ്,കരിമീൻ തുടങ്ങിയവയാണ് കൃഷി ചെയ്തത്. മൂവാറ്റുപുഴയാറും വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ട ഇടയാറിലെ ശുദ്ധജലമൊഴുകിയെത്തുന്ന സ്വാഭാവിക കുളങ്ങളിൽ വളരുന്നതിനാൽ ആറു മാസമാകുന്നതിന് മുൻപ് മത്സ്യങ്ങൾക്ക് മതിയായ വലിപ്പമുണ്ടായി.

മത്സ്യം വീട്ടിലെത്തിച്ച് നൽകും

ആവശ്യമുള്ളവർ ഫാമിലെത്തി പിടയ്ക്കുന്ന മത്സ്യം വാങ്ങും. മുൻകൂട്ടി ഓർഡർ നൽകുന്നവർക്ക് വീട്ടിലെത്തിച്ച് നൽകും. ഗിഫ്റ്റ് തിലോപ്പിയ കിലോയ്ക്ക് 200 രൂപ നിരക്കിലും അനാബസ് 250 രൂപ നിരക്കിലും കരിമീൻ 500 രൂപ നിരക്കിലുമാണ് വിൽക്കുന്നത്. ഉദയനാപുരം ഇത്തിപ്പുഴയിലെ പുരയിടത്തിൽ ചേമ്പ്, ചേന,കാച്ചിൽ,വഴുതന, പടവലം, പാവൽ,പച്ചമുളക്, കാന്താരി തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. ഭാര്യ ഷീന, മക്കളായ ജയകൃഷ്ണൻ, ജയലക്ഷ്മി തുടങ്ങിയവർ കൃഷിപ്പണികളിൽ ഷാജിക്ക് ഒപ്പമുണ്ട്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാപുഷ്‌കരൻ ,ഫിഷറീസ് അധികൃതർ, പഞ്ചായത്ത് ജനകീയ മൽസ്യകൃഷി പ്രമോട്ടർ സുധ ഷാജി തുടങ്ങിയവരുടെ പിന്തുണയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.