കോട്ടയം: വനിതാസെല്ലിൽ പരാതിക്കാരായ വനിതകളോട് ചില ഉദ്യോഗസ്ഥർ പെരുമാറുന്നത് മോശമായ ഭാഷയിലെന്നു പരാതി. കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയ യുവതി കരഞ്ഞു കൊണ്ടാണ് മടങ്ങിയത്. കേട്ടാലറയ്‌ക്കും വിധമാണ് ഉദ്യോഗസ്ഥർ അവരോട് സംസാരിച്ചതും പെരുമാറിയതും.
പുരുഷൻമാരിൽ നിന്ന് പീഡനമനുഭവിക്കുന്ന വനിതകൾക്ക് സധൈര്യം പരാതി പറയാനെത്താനെന്ന പേരിലാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ വനിതാ സെൽ പ്രത്യേക യൂണിറ്റായി തുടങ്ങിയത്. എന്നാൽ, ഇത് പല വനിതാ പൊലീസ് ഉദ്യോഗസ്ഥരും സുഖവാസ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. കാര്യമായ പണിയൊന്നുമെടുക്കാതെ, രാവിലെ വന്ന് വൈകിട്ട് പോകാവുന്ന ഒരു താവളമായിട്ടാണ് പലരും ഇതിനെ കാണുന്നത്. പരാതിക്കാരായെത്തുന്ന സ്ത്രീകളോടാകട്ടെ നികൃഷ്‌ടമായ പെരുമാറ്റവും.
ജില്ലാ പൊലീസ് മേധാവിയ്‌ക്ക് പരാതി നൽകിയ ശേഷമെങ്ങാനും വനിതാ സെല്ലിലെത്തിയാൽ പിന്നെ തീർന്നു. എന്തിനാണ് പരാതിയുമായി എസ്.പിയെ കാണാൻ പോയതെന്നതായിരിക്കും ആദ്യത്തെ ചോദ്യം. എസ്.പിയ്‌ക്കു പരാതി നൽകാനാണെങ്കിൽ പിന്നെ വനിതാ സെൽ തുറന്നു വയ്‌ക്കേണ്ട കാര്യമുണ്ടോ എന്നാണ് കഴിഞ്ഞ ദിവസം ഒരു പരാതിക്കാരിയോട് ചോദിച്ചത്. ഇത്തരം ചോദ്യം ചെയ്യൽ ഒരിക്കൽ അനുഭവിച്ച ആരും പിന്നീട് അതുവഴി ചെല്ലാത്ത സ്ഥിതിയാണ്.
സ്ത്രീകളായാൽ അനുസരണ വേണം!
ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് വനിതാ സെല്ലിൽ നിന്നും നേരിടേണ്ടി വരുന്നത് അതിരൂക്ഷമായ പീഡനങ്ങളാണ്. ഭർത്താവിനെതിരെ പരാതി പറയുന്നത് എന്തിനാണ്, പുരുഷൻമാർ പറയുന്നത് സ്ത്രീകൾ അനുസരിക്കുകയല്ലേ വേണ്ടത് എന്നൊക്കെയാണ് വനിതാ ഉദ്യോഗസ്ഥരുടെ നിലപാട്.
വനിതാ സെല്ലിനെതിരായുള്ള പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഏതെങ്കിലും രീതിയിൽ പരാതിയുള്ളവർക്ക് ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് പരാതി അറിയിക്കാം. കർശന നടപടിയുണ്ടാകും.
- ഡി.ശില്‌പ, ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |