കോട്ടയം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. വൈറസ് ബാധയ്‌ക്കെതിരെ വാക്‌സിനേഷനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാൽ പ്രതിരോധം ആർജിക്കലും മുൻകരുതലുകൾ സ്വീകരിക്കലുമാണ് പ്രധാനം.
ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും പോലെ ഈഡിസ് കൊതുകുകൾ പരത്തുന്ന പകർച്ച വ്യാധിയായ സിക്ക ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കരുതലിലാണ്. ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നതിനാൽ ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യം ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടെന്ന് വ്യക്തം. രോഗാണു ബാധിച്ച ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിച്ചാൽ രോഗം പകരും. രോഗബാധിതരായ വ്യക്തികളിൽ നിന്നു രക്തം സ്വീകരിക്കുക വഴിയും പകർന്നേക്കാം. പനി, തലവേദന, ശരീര വേദന, സന്ധി വേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണ് ചുവക്കൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
കരുതൽ വേണ്ടത് ഗർഭിണികൾക്ക്
രോഗം ബാധിച്ച ഗർഭിണികൾക്ക് പിറക്കുന്ന ശിശുക്കളുടെ തല ചെറുതായിപ്പോകാൻ (മൈക്രോ സെഫാലി) സാദ്ധ്യതയുണ്ട്. രോഗം തടയുന്നതിന്റെ ഭാഗമായി കൊതുകുകളുടെ ഉറവിടം നശീകരിക്കുന്ന പ്രവർത്തനം വാർഡ് തലത്തിൽ ഊർജിതമാണ്.
പ്രധാന നിർദേശങ്ങൾ
കൊതുകു കടിക്കാതിരിക്കുന്നതിനുള്ള വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.
കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം
ചിരട്ട, പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ, ചെടിച്ചട്ടികൾ മുതലായവയിൽ വെള്ളം കെട്ടിനിർത്തരുത്
എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി എല്ലാവരും ഡ്രൈ ഡേ ആചരിക്കണം.
രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നത്ര മാറ്റി വയ്ക്കണം
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തണം
ഈഡിസ് കൂടുതലുള്ള മേഖലകൾ
എരുമേലി വാർഡ്- 6
ചങ്ങനാശേരി വാർഡ് -30
ഏറ്റുമാനൂർ പാറേക്കടവ്
പാലാ നഗരസഭ വാർഡ് 3
കാണക്കാരി വാർഡ് 10
കുറുപ്പുന്തറ വാർഡ് 1
ഉള്ളനാട്
'' ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കരുതൽ വേണം. ഈഡിസ് കൊതുകുകളുടെ പ്രജനനം തടയാനുള്ള നപടികൾ സ്വീകരിക്കണം കൊതുകുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണമുണ്ട്''
- ഡോ.ജേക്കബ് വറുഗീസ്, ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |