കോട്ടയം: കോട്ടയത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ സദാനന്ദൻ വിരിപ്പുകാല ഇന്ന് എഴുപതിന്റെ പടി കയറുന്നു. ജന്മനാടായ കുമരകത്തെ ടൂറിസ്റ്റ് ഭൂപടത്തിലെത്തിക്കുന്നതിൽ വിലപ്പെട്ട സംഭാവനയാണ് അദ്ദേഹം നൽകിയത്.
കവണാറ്റിൽ ആദ്യമായി ടൂറിസം മത്സര വള്ളംകളിക്ക് തുടക്കം കുറിച്ചത് സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു. ജനപ്രതിനിധിയായ സുരേഷ് കുറുപ്പിനെക്കൊണ്ട് കവണാറ്റിൽ സ്ഥിരം പവിലിയൻ ഉണ്ടാക്കിച്ചതും സദാനന്ദന്റെ ശ്രമഫലമായിട്ടാണ്. കുമരകത്തെക്കുറിച്ചൊരു ടൂറിസം ഡയറക്ടറി ഇറക്കിയും ടൂറിസം വികസന സൊസൈറ്റി രൂപീകരിച്ചും തന്റേതായ സംഭാവന നൽകി.
തികഞ്ഞ ശ്രീനാരായണ ഭക്തനായ സദാനന്ദൻ വിരിപ്പുകാലാ ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി തുടങ്ങി. വിരിപ്പുകാലായിലെ സൊസൈറ്റി ഭൂമി ശിവഗിരി മഠത്തിന് പിന്നീട് സമർപ്പിച്ചു. ഗുരുധർമ്മപ്രചാരണ സഭയുടെ നേതൃത്വത്തിൽ ഇവിടെ ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്ന വലിയൊരു കേന്ദ്രം ഉയരുകയാണ്. വിരിപ്പുകാല ശ്രീനാരായണ സൊസൈറ്റി ചെയർമാൻ, കവണാറ്റിൻകര ടൂറിസം വള്ളംകളി അമരക്കാരൻ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിലർ, കോട്ടയം സഹൃദയവേദി സെക്രട്ടറി, സഹോദരൻ പഠന സംഘം സെക്രട്ടറി, റെഡ് ക്രോസ് സൊസൈറ്റി ഭരണ സമിതി അംഗം, ജില്ലാ പൊലീസ് മിനിസ്റ്റീരിയൽ കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
സദാനന്ദൻ കേരളകൗമുദിയുടെ പ്രചാരകനായും റീഡേഴ്സ് ക്ലബ്ബിന്റെ നേതൃ നിരയിലും പ്രവർത്തിച്ചിട്ടുണ്ട്. പത്രാധിപർ കെ.സുകുമാരന്റെ സ്നേഹ പരിലാളനങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച സദാനന്ദനും സുഹൃത്തുക്കളും പിന്നാക്ക വിഭാഗങ്ങൾക്കായി എന്നും പോരാടുന്ന ഒരു പത്രത്തെയും പത്രാധിപരെയും സ്നേഹിച്ചതിന്റെ സ്മാരകമാണ് കോട്ടയം കോടിമതയിലെ പത്രാധിപർ പ്രതിമ. ഇതിന്റെ നിർമാണത്തിലും സദാനന്ദൻ മുന്നണി പോരാളിയായി.
പാദമുദ്രകൾ , അനശ്വരനായ പത്രാധിപർ, സഹോദരൻ അയ്യപ്പൻ, എ ഗൈഡ് ടു കുമരകം,. കുമരകം ഓർമയിലെ ഓളങ്ങൾ എന്നീ പുസ്തകങ്ങൾ രചിച്ചു. ഇരുപത്തിയഞ്ചോളം സുവനീറുകൾ എഡിറ്റ് ചെയ്തു. നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ജില്ലാ പൊലീസ് മേധാവി ഓഫീസ് സൂപ്രണ്ടായാണ് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത്. ട്രഷറി ഓഫീസറായി വിരമിച്ച കെ.കനകമാണ് സഹധർമ്മിണി. സ്മിത സദൻ (അസോ.പ്രൊഫസർ, കുമരകം ശ്രീനാരായണ കോളേജ് ), സുമിത സദൻ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |