കോട്ടയം: വെള്ളപ്പൊക്കം തടയുന്ന മുന്നൊരുക്കത്തിന്റെ ഭാഗമായി മീനച്ചിലാറ്റിൽ നടന്നു വന്ന നിർമാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ടെന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതി ഗ്രീൻ ട്രൈബൂണലിന് റിപ്പോർട്ട് നൽകി. പരിസ്ഥിതി സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ഗ്രീൻ ട്രൈബൂണൽ സ്റ്റേ ചെയ്തിരുന്നു. ട്രൈബൂണൽ 22ന് യോഗം ചേർന്ന് റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കും.
വേമ്പനാട്ട് കായലിന് ആഴം കൂട്ടുകയും കായൽ മുഖമായ പഴുക്കാനിലം, വെട്ടിക്കാട്ട് മുക്ക് എന്നിവിടങ്ങളിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യാതെ മീനച്ചിലാറിന് ആഴം കൂട്ടുകയും തീരത്തുള്ള ആറ്റുവഞ്ചികളും മുളകളും മറ്റും വെട്ടിമാറ്റുന്നതും പരിസ്ഥിതി നാശത്തിന് വഴിയെരുക്കുമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം നേച്ചർ സൊസൈറ്റിയാണ് ഗ്രീൻ ട്രൈബൂണലിനെ സമീപിച്ചത്. വിദഗ്ദ്ധസമിതി രൂപീകരിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ട്രൈബൂണൽ നിർദേശിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിറുത്തി വച്ചിരിക്കുകയാണ് . കളക്ടറും ജലസേചന വകുപ്പ് ചീഫ് എൻജിനീയറും വനം വകുപ്പ് എ.സി.എഫും, ജൈവവൈവിദ്ധ്യ ബോർഡിലെ പരിസ്ഥിതി വിദഗ്ദ്ധനുമടങ്ങുന്ന സമിതി നൽകിയ റിപ്പോർട്ട് ട്രൈബൂണൽ അംഗീകരിച്ചാൽ പണി തുടരാൻ അനുമതി ലഭിക്കും.
മീനച്ചിലാറ്റിലൂടെ ബോട്ടിൽ സഞ്ചരിച്ച് പരിസ്ഥിതി നാശം വിലയിരുത്തുന്നതിന് പകരം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം കാറിൽ ഓട്ട പ്രദക്ഷിണം നടത്തുകയായിരുന്നെന്നും ഭരണ കക്ഷി നേതാക്കളുടെ സ്വാധീനത്തിനു വഴങ്ങി അവരുടെ അഭിപ്രായം തേടിയതിനപ്പുറം തങ്ങളെ കാണാനോ അഭിപ്രായം തേടാനോ വിദഗ്ദ്ധ സമിതി ശ്രമിച്ചില്ലെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. ഈ നിലപാടിനെ പിന്തുണച്ച് കേരളകൗമുദി ഒട്ടേറെ വാർത്തകർ നൽകിയിരുന്നു.
മണ്ണ് സ്വകാര്യ സ്ഥലത്തിടാൻ ശ്രമം
മീനച്ചിലാർ ആഴം കൂട്ടിയതിന്റെ ഭാഗമായി വാരിയ ചെളിയും മണ്ണും സംക്രാന്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിടാൻ ശ്രമം നടക്കുന്നതായി ഏറ്റുമാനൂർ നഗരസഭയിലെ സ്വതന്ത്രാംഗം സിന്ധു പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |