കോട്ടയം: ഗർഭിണികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ പരിപാടി മാതൃകവചം കോട്ടയം ജില്ലയിൽ നാളെ ആരംഭിക്കും. കൊവിഡ് പ്രതിരോധ മുൻകരുതൽ പാലിച്ച് എല്ലാ ഗർഭിണികൾക്കും സമയബന്ധിതമായി വാക്‌സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രസവ ചികിത്സയുള്ള ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നാളെ രാവിലെ 10 മുതൽ ഗർഭിണികളുടെ വാക്‌സിനേഷൻ നടക്കും. നാളെ മറ്റുള്ളവർക്ക് വാക്‌സിൻ നൽകില്ല. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കും. കാമ്പയിനിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യിക്കും.
ഗർഭാവസ്ഥയുടെ ഏത് കാലയളവിലും നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഏത് വാക്‌സിനും ഗർഭിണികൾക്ക് സ്വീകരിക്കാം. വാക്‌സിൻ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതൽ മൂന്ന് ദിവസം വരെ ക്ഷീണം ഇവ ഉണ്ടാകാം. കുത്തിവയ്പ്പിനു ശേഷവും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ ശുചീകരിക്കുകയും ചെയ്യുന്നത് തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |