വൈക്കം : മധുരാപുരി ചുട്ടെരിച്ച് പക തീർത്ത്, വണിക വൈശ്യരുടെ മുത്താരമ്മൻ വിൽപ്പാട്ട് കേട്ട് സംപ്രീതയായി, കാവിലമ്മയായി വീണ്ടും കണ്ണകിയെത്തും. മൂത്തേടത്തുകാവിൽ നാളെ നട തുറക്കും. ചിലപ്പതികാരത്തിൽ അധിഷ്ഠിതമാണ് മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആചാരങ്ങൾ. നാളെ ആചാരമനുസരിച്ച് ദേവിക്ക് ക്ഷേത്രത്തിൽ വരവേൽപ്പ് നൽകും. രാവിലെ 4 ന് നടതുറന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ ദേവിയെ കുടിയിരുത്തുന്ന ചടങ്ങും തുടർന്ന് വിശേഷാൽ അഭിഷേകങ്ങളും മലർ നിവേദ്യം, ഉഷപൂജ, എതൃത്തപൂജ എന്നിവയുംനടക്കും.7 ന് തീയിട്ടിനുള്ള കളമെഴുത്തും കളം പൂജയും .പന്തീരടിപൂജക്ക് ശേഷം 8 ന് രാമായണ മാസാചരണത്തിന്റെ ദീപപ്രകാശനം സി.കെ. ആശഎം എൽ എ നിർവഹിക്കും.വൈകിട്ട് 5 ന് ദീപാരാധനയോടെ ദീപകാഴ്ച, 7 ന് വണിക വൈശ്യ സംഘം മുത്താരമ്മൻ സമിതിയുടെ വിൽപ്പാട്ട്, 8ന് തെക്കുപുറത്തു ഗുരുതി, 8.30 ന് വലിയ തീയാട്ട്. കേരളത്തിൽ രണ്ട് കൈകളോടുകൂടിയുള്ള ഭദ്രകാളീരൂപം എഴുതുന്ന ഏക ദേവീക്ഷേത്രമാണ് മൂത്തേടത്തുകാവ്. വിഷുവിൻ നാളിൽ അത്താഴപൂജയ്ക്കും അരിയേറിനും ശേഷം നടയടച്ചാൽ പിന്നീട് കർക്കടകം 1 ന് മാത്രമാണ് ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ പുനരാരംഭിക്കുക. ഈ മൂന്ന് മാസം ക്ഷേത്രത്തിനുള്ളിൽ ആരും പ്രവേശിക്കില്ല. മേടം ഒന്നിന് മധുരമീനാക്ഷി ക്ഷേത്രത്തിൽ മൂത്തേടത്തുകാവിലമ്മയുടെ പ്രത്യേക കോവിലായ മലയാളത്തമ്മ ശ്രീകോവിൽ തുറക്കും. കർക്കിടകം ഒന്നിന് മൂത്തേടത്തുകാവിലമ്മ തിരികെ വൈക്കത്ത് എത്തുമ്പോൾ മധുരയിലെ മലയാളത്തമ്മയുടെ ശ്രീകോവിൽ അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |