ജില്ലാ ആസൂത്രണ സമിതിയിൽ ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ നിന്നുള്ള പി.കെ.വൈശാഖിനെ മത്സരിപ്പിക്കാതെ പതിമൂന്നാം മണിക്കൂറിൽ വെട്ടി മാറ്റിയെങ്കിൽ നഗരസഭ പ്രതിനിധി തിരഞ്ഞെടുപ്പിൽ കോട്ടയത്തെ എം.പി സന്തോഷ് കുമാറിനെയും വൈക്കത്തെ പ്രീതാ രാജേഷനിനെയും നിറുത്തി തോൽപ്പിച്ച് കോൺഗ്രസ് നേതാക്കൾ തന്നെ പിന്നാക്കക്കാർക്ക് പാര പണിതതാണ് ചുറ്റുവട്ടത്തെ പുതിയ വിശേഷം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ചില നേതാക്കളുടെ ന്യൂനപക്ഷപ്രേമത്തിലൂന്നിയ പിന്നാക്ക ദ്രോഹത്തിൽ മനസ് മടുത്തു കോൺഗ്രസിന് പരമ്പരാഗത വോട്ടുകൾ ഏറെ നഷ്ടപ്പെട്ടിരുന്നു. കാൽ ചുവട്ടിലെ മണ്ണ് ചോർന്നത് ഇനിയും മനസിലാക്കാതെ ചില ഉന്നത കോൺഗ്രസ് നേതാക്കൾ പിന്നാക്ക ദ്രോഹ നടപടി തുടരുമ്പോൾ "തല്ലരുതമ്മാവാ ഞാൻ നന്നാകില്ലെന്ന "പഴംചൊല്ലാണ് ഓർമ വരിക.
ആസൂത്രണ സമിതിയിലേക്കുള്ള നഗരസഭ പ്രതിനിധി തിരഞ്ഞെടുപ്പിൽ ഡി.സി.സി ഭാരവാഹിയും ജനസമ്മതനുമായ എം.പി സന്തോഷ് കുമാറിന് 94 വോട്ട് ലഭിക്കേണ്ടതിന് പകരം കിട്ടിയത് 87 വോട്ട്. സന്തോഷിനെ തോൽപ്പിക്കാൻ കോട്ടയത്തെയും ഏറ്റുമാനൂരിലെയും കോൺഗ്രസ് ജനപ്രതിനിധികൾ വോട്ട് മറിച്ചു ചെയ്താണ് സി.പി.എമ്മിലെ ഇ.എസ്.ബിജു വിജയിച്ചത്. രണ്ട് വോട്ട് ബി.ജെ.പിയും ബിജുവിന് കൊടുത്തു. വനിതാ പ്രതിനിധി തിരഞ്ഞെടുപ്പിൽ വൈക്കം നഗരസഭയിലെ കോൺഗ്രസുകാരിയായ പ്രീതാ രാജേഷ് ഒരു വോട്ടിന് തോറ്റപ്പോൾ ചങ്ങനാശേരിയൽ നിന്ന് സി.പി.എം പ്രതിനിധിയായ കൃഷ്ണകുമാരി രാജശേഖരൻ വിജയിച്ചു. അങ്ങനെ ജനറൽ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കോൺഗ്രസിന് ലഭിക്കേണ്ട രണ്ടു സീറ്റുകൾ സി.പി.എമ്മിന് അടിയറവ് വച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്നു മാത്രല്ല വിപ്പ് ഒഴിവാക്കി പിന്നാക്കക്കാരായ കോൺഗ്രസ് പ്രതിനിധികളെ തോൽപ്പിക്കാൻ ശ്രമിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയും നേതൃത്വം പരണത്തുവച്ചിരിക്കുകയാണ് .
സീനിയർ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നോമിനിയായിട്ടും വൈശാഖിനെ പിന്നാക്കക്കാരനായതിനാൽ അവസാന നിമിക്ഷം വെട്ടി കേരളകോൺഗ്രസിലെ ജോസ് മോൻ മുണ്ടക്കലിന് സീറ്റ് നൽകി. വൈശാഖ് യുവനേതാവായി ഉയർന്നു വരുന്നത് ചില ഉന്നത നേതാക്കളുടെ മക്കൾക്ക് ഭീഷണിയാകുന്നതിനാൽ വെട്ടിനിരത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. യു.ഡി.എഫ് കോട്ടയായിരുന്ന കോട്ടയം ന്യൂനപക്ഷപ്രേമം തലയ്ക്കു പിടിച്ച ചില നേതാക്കൾ കാരണം നിയമസഭാ തിരഞ്ഞെടുപ്പോടെ അങ്ങനെ അല്ലാതായി. തോൽവി പഠിക്കാൻ മൂന്നംഗ സമിതിയെ കെ.പി.സി.സി നിയോഗിച്ചിരിക്കുകയാണ്. എന്നാൽ കാരണം കണ്ടുപിടിക്കാൻ കവിടി നിരത്തി പാഴൂർ പഠിപ്പുര വരെ പോകേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |