SignIn
Kerala Kaumudi Online
Saturday, 20 April 2024 8.13 AM IST

എന്തുകൊണ്ട് തോറ്റു, കാരണം തേടി കോൺഗ്രസ് സമിതി ഇന്നെത്തും

congress

കോട്ടയം: കോൺഗ്രസ് കോട്ടയെന്ന് അറിയപ്പെട്ടിരുന്ന കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ആധിപത്യമുണ്ടാക്കിയതിന് പിന്നാലെ, കെ.പി.സി.സി നിയോഗിച്ച ഉപസമിതി തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്നും നാളെയും ഡി.സി.സിയിൽ സിറ്റിംഗ് നടത്തുമ്പോൾ പഴിചാരലും വിഴുപ്പലക്കലുമുണ്ടാകുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് ഏകോപനത്തിൽ ഡി.സി.സി നേതൃത്വത്തിന് വീഴ്ചയുണ്ടായതടക്കമുള്ള പരാതികൾ സമിതിയെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരുവിഭാഗം. സ്ഥാനാർത്ഥി നിർണയവും സീറ്റ് വീതംവെപ്പും വോട്ടുചോർച്ചയും ചർച്ചയാകും.

വി.സി. കബീർ, ഖാദർ മങ്ങാട്ട്, പുനലൂർ മധു എന്നിവരടങ്ങിയ സമിതിയാണ് എത്തുന്നത്. ഇന്ന് എം.പിമാർ, എം.എൽ.എമാർ , കെ.പി.സി.സി അംഗങ്ങൾ, സ്ഥാനാർത്ഥികൾ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക. കോട്ടയം, പുതുപ്പള്ളി എന്നിവിടങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞതും പൂഞ്ഞാർ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ പരാജയവും സമിതിക്ക് മുന്നിൽ ഉന്നയിക്കും. ‌

ജില്ലയിൽ സംഘടനാ സംവിധാനം കുറവുള്ള കേരളാ കോൺഗ്രസിന് അർഹിക്കുന്നതിലും ഏറെ നൽകിയെന്നാണ് പൊതുവികാരം. ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തിരുന്നെങ്കിൽ വിജയിക്കുമായിരുന്നെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ ജോഷി ഫിലിപ്പിന് കഴിഞ്ഞില്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

മൂവാറ്റുപുഴയിൽ പ്രവർത്തിച്ചയാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കിയതും പൂഞ്ഞാറിൽ നിന്ന് മാറി കോട്ടയത്തെത്തിയ ആൾക്ക് പൂഞ്ഞാർ സീറ്റ് നൽകിയതും തോൽവിക്ക് കാരണമായെന്നാണ് മറ്റൊരു പരാതി. അതേസമയം പൂഞ്ഞാറിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത് പാർട്ടിയുടെ പൂർണപിന്തുണ കിട്ടാത്തതിനാലാണെന്ന പരാതിയും സമിതിക്ക് മുന്നിൽ ഉയരും. പുതുപ്പള്ളിയിൽ യാക്കോബായ വോട്ടുകളിൽ വിള്ളൽ വീണതും കോട്ടയത്ത് പരമ്പരാഗത വോട്ടുകൾ ഇടതുപക്ഷത്തേയ്ക്ക് പോയതും ചർച്ചയാകും.

ഉയരുന്ന വിഷയങ്ങൾ

 ഈഴവ അടക്കമുള്ള പിന്നാക്ക വോട്ടുകൾ കൂടെ നിർത്തുന്നതിൽ നേതൃത്വത്തിനുണ്ടായ വീഴ്ച

 ജോസ് കെ.മാണി വിട്ടുപോയത് ദോഷമാകുമെന്ന് സംസ്ഥാന നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിയില്ല

 കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലേയും തോൽവി, ആരോപണ പ്രത്യാരോപണങ്ങൾ

 കേരളാ കോൺഗ്രസിന് അമിത പ്രാധാന്യം നൽകി. ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ നൽകി

'' ഡി.സി.സി പ്രസിഡന്റെന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിൽ ജോഷി ഫിലിപ്പ് തികഞ്ഞ പരാജയമായിരുന്നെന്ന കാര്യം സമിതിയെ അറിയിക്കും. തിരഞ്ഞെടുപ്പിന് മുൻപ് ജില്ലയുടെ പൊതു സ്ഥിതി സംസ്ഥാന നേതൃത്തെ ബോദ്ധ്യപ്പെടുത്താനുമായില്ല''-

-കോൺഗ്രസ് നേതാവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.