കോട്ടയം: എം.ജി. സർവകലാശാലയിലെ എയ്ഡഡ് കോളേജ് അദ്ധ്യാപക നിയമനങ്ങളിൽ സ്‌കോർ കാർഡ് തയ്യാറാക്കിയത് യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ. മറ്റ് സർവകലാശാലകൾ യു.ജി.സി ചട്ടങ്ങൾ പ്രകാരം നിയമനം നടത്തുമ്പോഴാണ് എം.ജി.യൂണിവേഴ്സിറ്റിയുടെ തലതിരിഞ്ഞ നയം.
എയ്ഡഡ് കോളേജ് അസി. പ്രൊഫസർ തസ്തികയിലേയ്ക്ക് നേരിട്ട് നടത്തുന്ന നിയമനങ്ങൾ രണ്ടു ഘട്ടങ്ങളാണ്. ആദ്യഘട്ടത്തിൽ അപേക്ഷകരെ അവരുടെ അക്കാഡമിക് സ്‌കോറിന്റെ അടിസ്ഥാനത്തിൽ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി അഭിമുഖത്തിന് ക്ഷണിക്കും. രണ്ടാം ഘട്ടത്തിൽ അഭിമുഖത്തോടെയാണ് നിയമനം. സ്ക്രീനിംഗിന് 100മാർക്കും അഭിമുഖ്യത്തിന് 20മാർക്കും ലഭിക്കും. 100 മാർക്ക് അക്കാഡമിക് സ്‌കോർ ഷോർട്ട് ലിസ്റ്റിംഗ് നടത്താൻ മാത്രമേ ഉപയോഗിക്കാവൂ എന്നും അഭിമുഖത്തിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയേ നിയമനം ആകാവൂ എന്നുമാണ് മാനദണ്ഡം. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് ഷോർട്ട് ലിസ്റ്റിംഗിന് മാത്രം നിശ്ചയിച്ചിട്ടുള്ള 100 മാർക്ക് സ്‌കോർ, ഇന്റർവ്യൂ സ്‌കോർ ആയി യൂണിവേഴ്‌സിറ്റി നിശ്ചയിച്ചിട്ടുള്ള 20 മാർക്കിന്റെ കൂടെ ഉൾപ്പെടുത്തി ആകെ 120 മാർക്കിൽ സെലക്ഷൻ നടത്തണമെന്നാണ്. എന്നാൽ സ്കോർ കാർഡ് പ്രകാരം അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ പുറത്താകാനും അക്കാഡമിക് സ്‌കോറിന്റെ മാത്രം അടിസ്ഥാനത്തിൽ അഭിമുഖത്തിലെ പ്രകടനം മോശമായവർ തിരഞ്ഞെടുക്കപ്പെടാനും ഇടയാക്കും.
മറ്റു സർവ്വകലാശാലകൾ യു.ജി.സി ചട്ടങ്ങൾ പ്രകാരം നിയമനം നടത്തുമ്പോൾ എം.ജിയിലെ വിചിത്ര ഉത്തരവിനെതിരെ കോളേജ് മാനേജ്‌മെന്റുകളും ഉദ്യോഗാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഗവർണ്ണറെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും സമീപിക്കാനാണ് മാനേജ്‌മെന്റുകളുടെയും ഉദ്യോഗാർത്ഥികളുടെയും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |