കോട്ടയം : പതിറ്റാണ്ടുകളായുള്ള സ്വപ്ന പദ്ധതിയായ ശബരി റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേയും പദ്ധതി ചെലവും നിശ്ചയിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടതോടെ വീണ്ടും ജില്ല പ്രതീക്ഷയിൽ. പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് തുടർ നടപടികൾക്ക് കേന്ദ്രം പച്ചക്കൊടി വീശിയത്. 1997-98 ലെ കേന്ദ്ര റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 116 കിലോ മീറ്രർ ദൈർഘ്യമുള്ള അങ്കമാലി ശബരിമല റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 2815 കോടിയായി മാറി. 2002ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിന്റെ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായി. സ്ഥലമേറ്റെടുപ്പിനെതിരെ ചിലർ കോടതിയെ സമീപിച്ചതും സംസ്ഥാന സർക്കാരിന്റെ നിസഹകരണവും തടസമായി. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ച് നിന്നെങ്കിലും കഴിഞ്ഞ ജനുവരിയിൽ ചെലവിന്റെ അമ്പത് ശതമാനം വഹിക്കാമെന്ന് സംസ്ഥാനം അറിയിച്ചതോടെ നടപടി ക്രമങ്ങൾ വീണ്ടും ആരംഭിച്ചു. രാമപുരം- എരുമേലി വരെ 41 കിലോമീറ്റർ ദൂരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ലിഡാർ സർവേ ഇനി പൂർത്തിയാക്കണം.
പദ്ധതി പ്രഖ്യാപനം 1997- 98
അങ്കമാലി -എരുമേലി 116 കിലോമീറ്റർ
പൂർത്തിയായത് ഏഴര കിലോമീറ്റർ
കഴിഞ്ഞ 24 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരയുള്ള ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്. പദ്ധതി യാഥാർത്ഥ്യമായാൽ മലയോരമേഖലയുടെ മുഖച്ഛായ മാറും.
'' അന്തിമ ലൊക്കേഷൻ സർവേയും പദ്ധതി ചെലവും നിശ്ചയിക്കാൻ കേരള റെയിൽവേ വികസന കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്
റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |