പാലാ: പെട്ടെന്നൊന്നു കവലയിലേക്കിറങ്ങാൻ കാറിൽ പെട്രോളുണ്ടോ ടയർ നല്ലതാണോ എന്നൊന്നും നോക്കി സമയം കളയാറില്ല, മനോജ്. കെട്ടഴിച്ച് പുറത്ത് കയറി കടിഞ്ഞാൺ പിടിച്ചിരുന്നാൽ മതി; കല്യാണി പാഞ്ഞോളും. മാത്രമല്ല ഹെൽമെറ്റും ലൈസൻസും വേണ്ടേ വേണ്ട.! കല്യാണിയുള്ളപ്പോൾ കാറെന്തിന്....? കൂടിയ പെട്രോൾ വിലവച്ചു നോക്കുമ്പോൾ കല്യാണിപ്പുറത്തെ യാത്ര എത്രയോ ലാഭം.!
യാത്രയ്ക്ക് പാലാ പൂവേലിൽ മനോജിന്റെ ആശ്രയമിപ്പോൾ 'കല്യാണി ' എന്ന നീലക്കണ്ണുകളുള്ള, തൂവെള്ള നിറമുള്ള പെൺകുതിരയാണ്. കല്യാണിയുടെ പുറത്തേറിയുള്ള മനോജിന്റെ യാത്ര പാലാക്കാർക്ക് പുതുമയാണ്, കൗതുകവും.
കഴിഞ്ഞ വിഷു നാളിലാണ് ഊട്ടിയിലെ ഒരു ഫാമിൽ നിന്ന് പാലാ കാനാട്ടുപാറയിലെ പൂവേലിൽ കുടുംബാംഗമായി രണ്ടര വയസ്സുകാരി കല്യാണിയെത്തിയത്. മൂന്നു മാസം കൊണ്ട് വീട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവളായി.
മൂന്നു കാറുകളും ബുള്ളറ്റ് ബൈക്കുമുണ്ടെങ്കിലും ബയോ മെഡിക്കൽ എൻജിനീയറായ മനോജിന്റെ ഹരമിപ്പോൾ കല്യാണിയ്‌ക്കൊപ്പമുള്ള യാത്രയാണ്.
വാഹനങ്ങളേക്കളേറെ കുതിരയെ സ്‌നേഹിക്കാൻ ഈ പാലാക്കാരനൊരു കാരണമുണ്ട്: ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാതാപിതാക്കളായ ജോയി മാത്യുവിനും മേരിക്കുട്ടിക്കുമൊപ്പം ഊട്ടിയിൽ പോയൊരു സുഖമുള്ള ഓർമ്മ. അന്ന് പിതാവ് ജോയി, മനോജിനെ നിർബന്ധിച്ച് കുതിരപ്പുറത്ത് കയറ്റി. അന്നത്തെ ആ സവാരിയുടെ ലഹരി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മനോജിന്റെ മനസ്സിൽ നിന്നു മാഞ്ഞില്ല. സുഹൃത്തായ ഒരു ഡോക്ടറുടെ ഫാമിൽ നിന്നാണ് കല്യാണിയെ വാങ്ങിയത്.
ഫാമിലെ പരിശീലകർ പാലായിലെത്തി ഒരാഴ്ചകൊണ്ട് മനോജിന് കുതിര സവാരിയും കുതിരച്ചട്ടങ്ങളും പഠിപ്പിച്ചു കൊടുത്തു.
ആദ്യമൊക്കെ ഭയമായിരുന്നെങ്കിലും ഇപ്പോൾ സമയാസമയങ്ങളിൽ ഭക്ഷണവും വെള്ളവും നൽകി കല്യാണിയെ പരിപാലിക്കുന്നത് മനോജിന്റെ അമ്മ മേരിക്കുട്ടിയാണ്. ഭാര്യ നഴ്‌സിംഗ് കോളേജ് അദ്ധ്യാപികയായ നീതയും കല്യാണി യോടൊപ്പമുള്ള സവാരിക്കുള്ള പരിശീലനത്തിലാണിപ്പോൾ.
' എല്ലാ ദിവസവും കുറഞ്ഞത് 5 കിലോമീറ്ററെങ്കിലും കല്യാണിയേയും കൊണ്ട് മെയിൻ റോഡിലൂടെ കറങ്ങാൻ പോകും. ഇപ്പോൾ നല്ല ഇണക്കമാണിവൾക്ക്. എന്നോടു മാത്രമല്ല, ഭാര്യയോടും അമ്മയോടുമൊക്കെ ഏറെ പ്രിയം. ഞങ്ങളുടെ ശബ്ദം കേട്ടാൽ തന്നെ ഇവൾ ചിനയ്ക്കാൻ തുടങ്ങും.'' -
മനോജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |