ഇടുക്കി: ഏലയ്ക്കായും കുരുമുളകും സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔട്ട്‌ലെറ്റുകൾ വഴി വിതരണം ചെയ്യാൻ തീരുമാനം. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മുഖ്യമന്ത്രിയും ഭക്ഷ്യ മന്ത്രി ജി.ആർ. അനിലും അനുമതി നൽകിയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. തുടർന്ന് സിവിൽ സപ്ലൈസിന് ഏറ്റവും കുറഞ്ഞ വിലയിൽ ഏലവും കുരുമുളകും നൽകാനാവുന്ന വിതരണക്കാർക്ക് ടെൻഡർ നൽകും. സർക്കാർ ഔട്ട്‌ലെറ്റുകളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയും വിൽപ്പനയാരംഭിച്ചാൽ കൂടുതൽ ഉത്പന്നം വിറ്റു പോകും. ഏലയ്ക്ക 50, 100 ഗ്രാമുകളിലും കരുമുളക് 250, 500 ഗ്രാമുകളിലുമുള്ള പായ്ക്കറ്റുകളിലാക്കി വിൽക്കാനാണ് ലക്ഷ്യമിടുന്നത്. വിലക്കുറവും കൊവിഡും മൂലം ഉത്പന്നം വിറ്റഴിക്കാനാവാതെ പ്രതിസന്ധി അനുഭവിക്കുന്ന കർഷകർക്ക് ഇത് വലിയ ആശ്വാസമാകും. കൊവിഡ് കാലഘട്ടത്തിൽ കർഷകരെ സഹായിക്കാനുദ്ദേശിച്ചായിരുന്നു സർക്കാർ കിറ്റുകളിൽ ഏലയ്ക്കാ നൽകാൻ തീരുമാനിച്ചത്. ഇതുവഴി 1.86 ലക്ഷം കിലോ ഏലയ്ക്ക ചെലവായി. 22 കോടി രൂപയാണ് ജില്ലയ്ക്ക് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |