കോട്ടയം: ഒരുമുറം പച്ചക്കറി പൊലിച്ചതോടെ കൊവിഡിലെ ഓണക്കാലത്ത് നാടൻ പച്ചക്കറി വിപണിയിലെത്തിക്കാൻ കൃഷിവകുപ്പ്. കൊവിഡ് കാലത്ത് പച്ചക്കറി കൃഷിയിൽ മുന്നേറ്റമുണ്ടായതിനാൽ മുൻവർഷങ്ങളേക്കാൾ 243 മെട്രിക് ടണ്ണിന്റെ അധിക വിളവാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൃഷി വകുപ്പിന്റെ പ്രത്യേക ചന്തകൾ 17ന് ആരംഭിക്കും.
ലോക്ക് ഡൗൺകാലത്ത് കൃഷി വ്യാപകമാക്കിയതിനാൽ ഇക്കുറി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് നിഗമനം. ചരിത്രത്തിൽ ആദ്യമായി ഏറ്റവും അധികം സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിച്ച് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വിപുലീകരിച്ചു. ലോക്ക് ഡൗൺ തുടക്കത്തിൽ പച്ചക്കറി വിത്തുകളും പിന്നീട് കൃഷി ഓഫീസുകൾ മുഖേന പച്ചക്കറിത്തൈകളും വിതരണം ചെയ്തിരുന്നു. ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിച്ചതും ഗുണകരമായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 6500 ഹെക്ടറിൽ വിളയിച്ച കൃഷിയും പാകമാകുകയാണ്. ജില്ലാ ആസ്ഥാനത്തിന് പുറമേ വിവിധ കൃഷി ഭവനുകൾ കേന്ദ്രീകരിച്ചും ചന്തകൾ തുറക്കും. പരമാവധി പച്ചക്കറി നാട്ടിൽ നിന്ന് സംഭരിക്കും. ഉള്ളി, സവാള, കാരറ്റ്, ബീറ്റ് റീട്ട് പോലെ ഇവിടെ വിളയാത്തവ മാത്രം പുറത്തു നിന്ന് എത്തിക്കാനാണ് തീരുമാനം. സംഭരിക്കേണ്ട പച്ചക്കറികൾ സംബന്ധിച്ച പട്ടികയുമായി.
മഴ വില്ലനായില്ല
മുൻവർഷങ്ങളിലെ പോലെ ഇക്കുറി മഴ പച്ചക്കറി കൃഷി കാര്യമായി നശിപ്പിച്ചിട്ടില്ലെന്നാണ് കണക്കുകൾ. കോവയ്ക്ക, പയർ, പടവലങ്ങ, ഏത്തക്ക, കപ്പ, പാവയ്ക്ക, മുരിങ്ങക്ക, ചീര തുടങ്ങിയവയാണ് ഇക്കുറി കൂടുതലായി കൃഷി ചെയ്തത്.
243 മെട്രിക് ടണ്ണിന്റെ അധിക വിളവ്
'' ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി കൃഷിക്ക് വൻ കുതിച്ചുചാട്ടമുണ്ടായി. അത് നാടൻ പച്ചക്കറി ലഭിക്കുന്നതിന് കാരണമായി. ഓണച്ചന്തയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്''
- ബീന ജോർജ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |