കോട്ടയം: ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ അനുമതിക്കുള്ള നടപടികൾ സംസ്ഥാന സർക്കാർ ത്വരിതപ്പെടുത്തി. പാലാ സബ് കോടതിയിലെ കേസിൽ അനുകൂല വിധി കൂടി ഉണ്ടായാൽ പദ്ധതി യാഥാർത്ഥ്യമാകും. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിന്റെ നിർണായക വാദം ഇന്നലെ പാലാ സബ് കോടതിയിൽ ആരംഭിച്ചെങ്കിലും കൂടുതൽ പേർ കക്ഷി ചേരാൻ അനുമതി തേടിയതോടെ വാദം സെപ്തംബറിലേക്കു മാറ്റി .
പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനെന്ന് വ്യക്തമാക്കി കോട്ടയം ജില്ലാ കളക്ടർ കഴിഞ്ഞ വർഷം നൽകിയ ഹർജിയിലാണ് വാദം.
നഷ്ടപരിഹാര തുക കെട്ടിവെച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നേരത്തേ സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി റദ്ദാക്കി. മിച്ചഭൂമി ഏറ്റെടുക്കൽ ചട്ടത്തിന്റെ നടപടിക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ തടസമില്ലെന്നും ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകാൻ കോട്ടയം കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയത് .
തിരുവല്ല ബിലീവേഴ്സ് ചർച്ചിന് കീഴിൽ അയന ചാരിറ്റബിൾ ട്രസ്റ്റ് എസ്റ്റേറ്റ് തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് തെളിയിക്കാൻ എരുമേലി സബ് രജിസ്റ്റർ ഒാഫീസിൽ നടത്തിയ 2263 ഏക്കർ കൈമാറ്റത്തിന്റെയും കരം അടച്ചതിന്റെയും രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ തോട്ടത്തിന്റെ അവകാശം ഉന്നയിച്ച വ്യക്തികളും സംഘടനകളും ഉൾപ്പെടെ 31 പേർ കക്ഷി ചേർന്നിട്ടുണ്ട്.
സർക്കാർ മുന്നോട്ട്
എരുമേലി വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നേടിയെടുക്കുന്നതിന് സ്കെച്ചും ലൊക്കേഷൻ മാപ്പും സംസ്ഥാന സർക്കാർ വ്യോമ മന്ത്രാലയത്തിന് കൈമാറി . പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലും മുഖ്യമന്ത്രി ശബരിമല വിമാനത്താവളത്തിനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ശബരി ഗ്രീൻ ഫീൽഡ് വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന് നൽകുന്നതിൽ തടസമില്ലെന്നും കോടതി വഴി നഷ്ടപരിഹാരം നൽകണമെന്നുമാണ് ബിലീവേഴ്സ് ചർച്ചിന്റെ നിലപാട്. കേസ് നീണ്ടു പോയി വിമാനത്താവള നിർമാണം വൈകാതിരിക്കാൻ കോടതിയിൽ തോട്ടത്തിനുള്ള നഷ്ടപരിഹാര തുക കെട്ടിവെച്ച് സർക്കാരിന് അവകാശപ്പെട്ട പ്രത്യേക അധികാരം ഉപയോഗിച്ച് അക്വിസിഷൻ നടത്തി സ്ഥലം ഏറ്റെടുക്കാനാണ് സർക്കാർ നീക്കം.
കോടതിക്കു പുറത്ത് ഒത്തുതീർപ്പിനില്ല. 60 കോടി രൂപ കൊടുത്ത് ഹാരിസൺ മലയാളം കമ്പനിയുടെ പ്രതിനിധിയിൽ നിന്ന് വാങ്ങിയതാണെന്നും അത് അംഗീകരിച്ചാൽ ഇപ്പോഴത്തെ വില അനുസരിച്ച് സർക്കാരിന് വിട്ടു കൊടുക്കാൻ തയ്യാറാണെന്നുമാണ് സഭയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |