കോട്ടയം: ഓൺലൈൻ ക്ലാസിനിടെ 'നുഴഞ്ഞു കയറ്റ'ക്കാരെക്കൊണ്ടു വലഞ്ഞ് അദ്ധ്യാപകർ. ഗൂഗിൾ മീറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും നടക്കുന്ന ഓൺലൈൻ ക്ലാസിലാണ് നുഴഞ്ഞു കയറ്റക്കാർ വിലസുന്നത്. ഹിന്ദി സിനിമാ താരങ്ങളുടെ ചിത്രം സഹിതം അശ്ലീല വീഡിയോ പ്രദർശിപ്പിക്കാനും ഈ സംഘം മടിക്കുന്നില്ല. സൈബർ പൊലീസ് സ്റ്റേഷനിലടക്കം ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. ജില്ലയിലെ വിവിധ സ്‌കുളുകളുടെ ഓൺലൈൻ ക്ലാസുകൾക്കിടെ ഇതുവരെ 23 തവണയാണ് ഇത്തരം നുഴഞ്ഞു കയറ്റം ഉണ്ടായിരിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ സൃഷ്ടിക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾക്കു പുറമെയാണ് ഇത്തരം നുഴഞ്ഞു കയറ്റക്കാരുടെ ശല്യം .
അശ്ലീല വീഡിയോ
കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിൽ പുലർച്ചെ ഏഴു മണിയോടെ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിന് തൊട്ടു പിന്നാലെ അശ്ലീല വീഡിയോ പ്രദർശനം തുടങ്ങി. ഞെട്ടിപ്പോയ അദ്ധ്യാപിക ക്ലാസിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങി. 'വീഡിയോകാരൻ' ആരാണ്, ഇവിടെ നിന്നാണ് ജോയിൻ ചെയ്‌തതെന്ന് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.
ബംഗാളിൽ നിന്ന് വീട്ടമ്മ
മലയോര മേഖലയിലെ ഒരു സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെ ഒരു ലിങ്കിൽ നിന്നും ഒരു 'കുട്ടി' ക്ലാസിലെത്തി. കുട്ടിയെ കണ്ട് അദ്ധ്യാപിക തന്നെ ഞെട്ടി. ബംഗാളിൽ നിന്നുള്ള വീട്ടമ്മയായിരുന്നു ഇവർ. എന്താണ് സംഭവിക്കുന്നതെന്ന് ടീച്ചറും 'ബംഗാളിലെ കുട്ടിയും' തിരിച്ചറിഞ്ഞില്ല. ബംഗാളി ഭാഷയിൽ ഇവർ എന്തൊക്കെയോ പറഞ്ഞോതോടെ ക്ലാസ് തടസപ്പെടുകയായിരുന്നു. തുടർന്ന് ക്ലാസ് അവസാനിപ്പിച്ച് ടീച്ചർ രക്ഷപ്പെട്ടു. പിന്നെയും രണ്ടു ദിവസം ഈ വീട്ടമ്മ ക്ലാസിലെ എത്തി.
കൈമാറിപ്പോകുന്ന ലിങ്ക്
ലിങ്ക് കൈമാറുന്നതിലുണ്ടാകുന്ന പിഴവാണ് ഓൺ ക്ലാസുകളിലേയ്‌ക്ക് നുഴഞ്ഞുകയറ്റക്കാർ എത്തുന്നതിനു പിന്നിലെന്നാണ് വിലയിരുത്തൽ. അശ്ലീല വീഡിയോ പ്രദർശിപ്പിച്ച വിരുതർ ക്ലാസിൽ തന്നെ ഉള്ളവരാകാമെന്നും പൊലീസ് കരുതുന്നു. അതുകൊണ്ടു തന്നെ കുട്ടികൾ ലിങ്കുകൾ കൈമാറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |