ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് 14ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മിന്നുന്ന ജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജെയിംസ് ചാക്കോ ജീരകത്തിൽ 159 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിലെ ടോമി ഇടയോടിയിലിനെ പരാജയപ്പെടുത്തിയത്. മന്ത്രിയും മുൻമുഖ്യമന്ത്രിയും മുൻമന്ത്രിമാരുമടക്കം മുൻനിരനേതാക്കളെല്ലാം വീടുവീടാന്തരം കയറി വോട്ടഭ്യർത്ഥിച്ച വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു നടന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസ് റിബലായി മത്സരിച്ച ജോജോ ചീരാംകുഴി വിജയിച്ചെങ്കിലും സ്ഥാനമേൽക്കും മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കാലങ്ങളായി കൈവശം വച്ചിരുന്ന സീറ്റ് നഷ്ടമായത് അന്ന് യു.ഡി.എഫിന് വലിയ നാണക്കേടായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ ജയിക്കേണ്ടത് അഭിമാനപ്രശ്‌നമായി മാറി. ഉമ്മൻചാണ്ടിയും പി.ജെ.ജോസഫും തിരുവഞ്ചൂരുമടക്കമുള്ള നേതാക്കൾ പ്രചാരണത്തിനെത്തിയിരുന്നു. 16 അംഗ പഞ്ചായത്തിൽ 9 അംഗങ്ങളുള്ള ഭരണകക്ഷിയായ എൽ.ഡി.എഫിന് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. എങ്കിലും പാലാ മണ്ഡലത്തിലെ ഒരു വാർഡിൽപോലും ഇനി തോൽക്കരുതെന്നുള്ള വാശിയിലായിരുന്നു കേരളകോൺഗ്രസും (എം) ഇടതുമുന്നണിയും. ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും അടക്കമുള്ള മുൻനിര നേതാക്കൾ പ്രചാരണത്തിനിറങ്ങിയിട്ടും തോൽവിയായിരുന്നു ഫലം.
ആകെ വോട്ടർമാർ :1183 ,
പോൾ ചെയ്തത് : 876.
യു. ഡി. എഫ് : 512
(കഴിഞ്ഞ തവണ 169)
എൽ.ഡി.എഫ് 353
(കഴിഞ്ഞ തവണ 179)
ബി.ജെ.പി.:3
(കഴിഞ്ഞ തവണ 2)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |