കോട്ടയം: കൊവിഡ് കാലത്ത് സമസ്ത മേഖലയും പ്രതിസന്ധിയിലായപ്പോൾ ചവിട്ടിക്കയറി സൈക്കിൾ വിപണി. വീട്ടിലെ അടച്ചിടലിൽ ഉല്ലാസം കൂടി ലക്ഷ്യംവച്ച് സൈക്കിൾ ചവിട്ടൽ പ്രായഭേദമന്യേ എല്ലാവരും തെരഞ്ഞെടുത്തു. ജില്ലയിൽ മുൻ വർഷങ്ങളേക്കാൾ ഇരട്ടി കച്ചവടമുണ്ടായത് വ്യാപാരികൾക്കും സന്തോഷമേകുന്നു.
സൈക്കിൾ ചവിട്ടെന്നത് 'കൊഴുപ്പുരുക്കൽ' കൂടിയായതാണ് വിപണിയുടെ തലവര മാറ്റിയത്. കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ജില്ലയിൽ സൈക്കിൾ വില്പന രണ്ട് ഇരട്ടിയിലേറെയായി. നാളുകളായി ജിംനേഷ്യങ്ങൾ അടഞ്ഞു കിടന്നതും ഫിറ്റ്‌നസ് പ്രേമികൾക്ക് സൈക്കിളിനൊപ്പം കൂട്ടുകൂടാൻ കാരണമായി. വർക്ക് അറ്റ് ഹോം സജീവമായതോടെ ജോലിയുടെ സമ്മർദ്ദത്തെ അതിജീവിക്കാൻ മക്കളുമൊത്തെ സൈക്കിളിംഗ് തിരഞ്ഞെടുത്തവരും ഏറെയാണ്. ഉല്ലാസയാത്രയില്ലാതെയുള്ള മാനസിക സംഘർഷം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും സൈക്കിളിംഗ് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും പറയുന്നു. ജീവിതശൈലീ രോഗങ്ങൾക്കുള്ള പ്രതിവിധികൂടിയാണ് സൈക്കിളിംഗ്. കൊവിഡ് ഭീതിയിൽ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുന്നവരും സൈക്കിൾ യാത്രയിലേക്ക് തിരിഞ്ഞു. പെട്രോൾ വില ദിനംപ്രതി വർദ്ധിക്കുന്നതും സൈക്കിൾ വില്പന വർദ്ധിക്കാൻ കാരണമായി.
വിലകൂടിയ സൈക്കിൾ
കടയിൽ പോയി ഏതെങ്കിലുമൊരു സൈക്കിൾ വാങ്ങുന്ന രീതിയല്ല ഇപ്പോൾ. വിശദമായി പഠിച്ച് ആവശ്യാനുസരണമാണ് മോഡൽ തിരഞ്ഞെടുക്കുന്നത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇക്കൂട്ടത്തിലുണ്ട്. സൈക്കിളിംഗിലൂടെ ശരീര ഭാരം കുറയ്ക്കുന്ന സൈക്കിളിംഗ് ചലഞ്ചുമിപ്പോൾ ഹിറ്റാകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിന് ശേഷം സൈക്കിളിംഗ് ക്ളബുകളും രൂപം കൊണ്ടു.
'സുരക്ഷയേറിയ യാത്രാമാർഗവും വ്യായാമവും ഒരുപോലെ ഉറപ്പുനൽകുന്നതിനാലാണ് സൈക്കിൾ ആവശ്യക്കാരുടെ എണ്ണം കൂടുന്നത്. സ്‌കൂൾ തുറക്കാത്തതിനാൽ വിപണിയിൽ മാന്ദ്യം ഉണ്ടാകുമെന്നാണ് കുരുതിയത്. എന്നാൽ വ്യായാമമെന്ന നിലയിൽ സൈക്കിളിംഗ് തിരഞ്ഞെടുക്കുന്നവരാണ് അധികവും. കൂടിയ മോഡലുകൾക്കാണ് ആവശ്യക്കാർ ഏറെ.
- സണ്ണി പീറ്റർ, സൈക്കിൾ വ്യാപാരി
'' കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ബാംഗ്ളൂരിലെ ജോലി വീട്ടിലിരുന്നാണ് ചെയ്യുന്നത്. ഇപ്പോൾ മഴയില്ലെങ്കിൽ രാവിലെ നാല് മുതൽ സൈക്കിളിംഗാണ്. കിലോമീറ്ററുകൾ ഇപ്പോൾ സ്‌പോർട്‌സ് സൈക്കിൾ ചവിട്ടും. നാട്ടിൻ പുറങ്ങളിൽ നല്ല മെക്കാനിക്കുകൾ ഇല്ലെന്നുള്ളത് മാത്രമാണ് ഒരുപ്രശ്നം''
മനു വിജയ്, ഇൻഫോസിസ്
സൈക്കിൾ വില:
4500- 60,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |