കോട്ടയം: കൊവിഡ് വ്യാപനത്തോടെ കൈയുറകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഡിമാൻഡ് കൂടിയപ്പോൾ ലാറ്റക്സ് വില കുതിച്ചുയർന്നു. ഇതോടെ കർഷകർക്ക് റബർ ഷീറ്റാക്കുന്നതിനോടുള്ള താത്പര്യം ഇല്ലാതായി . ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയായി ലാറ്റക്സിന് കിലോയ്ക്ക് 188 രൂപയും ഷീറ്റിന് 178 രൂപയും രേഖപ്പെടുത്തി. രണ്ടു മാസമായി മഴയിൽ ഉത്പാദനം കുറഞ്ഞതും വില കൂട്ടി. വിദേശത്തെ കൊവിഡ് വ്യാപനവും കണ്ടെയ്നർ ക്ഷാമവും ഇറക്കുമതി കുറച്ചതും വില ഉയരാൻ കാരണമായി .
ഒരാഴ്ചക്കുള്ളിൽ കിലോയ്ക്ക് നാല് രൂപയാണ് കൂടിയത് . ആഗസ്റ്റിൽ 179 രൂപയായാണ് അവധി കച്ചവടക്കാർ വില ഉയർത്തിയത്. ടയർ കമ്പനികൾ ഷീറ്റിനോട് താത്പര്യം കാണിച്ചെങ്കിലും ഉത്പാദനം കുറഞ്ഞതോടെ കിട്ടുന്നില്ല. മഴ തുടർന്നാൽ വില കൂടുമെന്ന പ്രതീക്ഷയിൽ ഇടനിലക്കാരും വൻകിട കർഷകരും സ്റ്റോക്ക് ചെയ്യുന്നുണ്ട്. രാജ്യാന്തര വില ഇടിയുകയും ആഭ്യന്തര വില ഉയരുകയും ചെയ്തതോടെ റബറിന് നല്ല കാലമായെങ്കിലും കാലാവസ്ഥയാണ് ദോഷമായത്.
സബ്സിഡി പഴങ്കഥ
വിപണി വിലയും കിലോയ്ക്ക് 150 രൂപയും തമ്മിൽ വ്യത്യാസം വരുന്ന തുക കർഷകർക്ക് സബ്സിഡിയായി നൽകുന്ന ഉത്തേജന പാക്കേജ് റബർ വില ഉയർന്നതോടെ പഴംകഥയായി. ഇടതു മുന്നണി വീണ്ടും
അധികാരത്തിൽ വന്നാൽ റബർ വില 250 രൂപയായി കണക്കാക്കി സബ്സിഡി തുക ഉയർത്തുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയില്ല. കോടികൾ സബ്സിഡി കുടിശികയായും നൽകാനുണ്ട്.
'സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സ്വാഭാവിക റബറിന് കിലോഗ്രാമിന് 250 രൂപ മാർക്കറ്റ് വില ഉറപ്പു വരുത്തുന്നതിനായി 2000 കോടി രൂപയുടെ വില സ്ഥിരത ഫണ്ട് അനുവദിക്കണം.'
- തോമസ് ചാഴികാടൻ എം.പി
റബർ ഉത് പാദനം
2021 മേയ് - 37000 മെട്രിക് ടൺ
ജൂൺ - 50000 മെട്രിക് ടൺ
ജൂലായ് - 35000ടൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |