കോട്ടയം: പെട്ടെന്ന് പൊട്ടിത്തെറിക്കുക.അതിലും വേഗത്തിൽ കെട്ടിപ്പിടിച്ച് ചിരിക്കുക... സുഹൃത്തുക്കൾക്കെല്ലാം ടി.കെ.ജിയായ ടി.കെ.ഗോപാലകൃഷ്ണൻ തൂലിക നിശ്ചലമാക്കി അകാലത്തിൽ യാത്രയാകുമ്പോൾ "വേർപിരിഞ്ഞു പോയത് ഒരു പച്ച മനുഷ്യൻ " എന്ന വിശേഷണമായിരിക്കും ഏറെ യോജിക്കുക.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തനജീവിതത്തിൽ ഒരു പതിറ്റാണ്ടോളം ടി.കെ.ജി കേരളകൗമുദിയിലായിരുന്നു. കോട്ടയം, ഇടുക്കി ബ്യൂറോകളിൽ സജീവമായി പ്രവർത്തിച്ചു. കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ മികവ് കാട്ടിയതിനാൽ കലാമേള റിപ്പോർട്ടിംഗിൽ സ്ഥിരം കൗമുദി ടീം അംഗമായി. ക്ലാസിക്കൽ കലകളെ കുറിച്ചു നന്നായി മനസിലാക്കിയിട്ടുള്ളതിനാൽ നൃത്ത നൃത്ത്യ വേദികളിലെ റിപ്പോർട്ടിംഗ് വേറിട്ടതാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ക്ലാസിക് കലകളുടെ ഉന്നമനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ടി.കെ.ജിയുടേത്. കോട്ടയത്തെയും സമീപ പ്രദേശങ്ങളിലെയും ഉത്സവവേദികളിൽ സ്ഥിരം സാന്നിദ്ധ്യമായി. പ്രത്യേകിച്ച് കഥകളി ഉണ്ടെങ്കിൽ. മിക്ക കഥകളിപദങ്ങളും ഹൃദിസ്ഥം. കോട്ടയം കളിയരങ്ങിന്റെ പ്രോഗ്രാമിലും നിറസാന്നിദ്ധ്യമായിരുന്നു. ശാസ്താം പാട്ട്, സർപ്പപാട്ട് തുടങ്ങി മൺമറഞ്ഞുപോയ അനുഷ്ഠാന കലകളിലെ അറിയപ്പെടാതെ പോയ പല കലാകാരന്മാരെയും തന്റെ തൂലികയിലൂടെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തി.
വലിപ്പചെറുപ്പമില്ലാതുള്ള ഇടപെടൽ. പരിചയപ്പെടുന്നവരെയെല്ലാം തന്നിലേക്കടുപ്പിക്കാനുള്ള അസാധാരണ കഴിവ്. നിരവധി കലാകാരന്മാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഉറ്റ ചങ്ങാതികളായിരുന്നു. സി.പി.എം സഹചാരിയായിരിക്കുമ്പോഴും കോൺഗ്രസ് നേതാക്കളോടും അടുത്ത സൗഹൃദം പുലർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |