പാലാ : ഓണക്കാലത്ത് ഷാജി 'മാവേലി 'യാവും . ഓണാഘോഷത്തിന് കൊഴുപ്പേകാൻ പാലാ നഗരസഭയുടെ സ്വന്തം മാവേലി . കഴിഞ്ഞ ദിവസം നടന്ന ജനകീയാസൂത്രണ പ്രസ്ഥാനങ്ങളുടെ നഗരസഭാതല ഉദ്ഘാടനത്തിൽ ശ്രദ്ധയാകർഷിച്ചത് മാവേലിയാണ്. സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്ത് ഉദ്ഘാടന ചടങ്ങും ഓണാഘോഷവും മാവേലി കൊഴുപ്പിച്ചു. എല്ലാം കഴിഞ്ഞ് മാവേലി സ്വയം പരിചയപ്പെടുത്തിയതോടെയാണ് നഗരസഭാ ജീവനക്കാർ തങ്ങളുടെ സഹപ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞത്.
പാലാ നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരനാണ് തുറവൂർ തേവലക്കുഴിയിൽ ഷാജി. 2007 മുതൽ നഗരസഭയുടെ സ്വന്തം മാവേലിയാണ് . നഗരസഭ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിലും ഘോഷയാത്രകളിലും മാവേലിയായി ഷാജിയെത്തും. തൃപ്പൂണിത്തുറ അത്തച്ചമയത്തിലും പ്രശസ്തനാണ്. മുൻ ഗവർണർ പി. സദാശിവം അത്തച്ചമയം കാണാനെത്തിയപ്പോൾ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.
മുമ്പൊക്കെ ഓണക്കാലത്ത് വലിയ തിരക്കായിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഘോഷയാത്രകളിൽ ഷാജി സജീവസാന്നിദ്ധ്യമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളും സ്‌കൂളുകളും സംഘടനകളുമൊക്കെ ഓണാഘോഷത്തിന് ഷാജിയെ ബുക്ക് ചെയ്തിരുന്നു. 2015ൽ പൈകയിൽ നടന്ന മാവേലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |