വൈക്കം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹം സ്ഥിതിചെയ്തിരുന്ന മണ്ണിൽ ചെങ്കൊടി ഉയർന്നത് ചരിത്രത്തിലെ അപൂർവനിമിഷമായി. വൈക്കം കാരയിൽ പറൂപ്പറമ്പ് വീട്ടിലാണ് പി.കൃഷ്ണപിള്ള ജനിച്ചത്. ഈ സ്ഥലം കഴിഞ്ഞ വർഷം സി.പി.ഐ സംസ്ഥാന കമ്മറ്റി വിലയ്ക്ക് വാങ്ങിയിരുന്നു. കൃഷ്ണപിള്ളയുടെ എഴുപത്തിമൂന്നാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി സി.പി.ഐ ടൗൺ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇന്നലെ പറൂപ്പറമ്പിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പതാക ഉയർത്തി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ പി.കൃഷ്ണപിള്ള വഹിച്ച പങ്ക് നിസ്ഥുലമാണെന്ന് സി.കെ.ശശിധരൻ പറഞ്ഞു. സഖാവിന്റെ ജന്മഗൃഹത്തിൽ ചെങ്കൊടി ഉയരുന്ന മുഹൂർത്തം എല്ലാ കമ്മ്യൂണിസ്റ്റുകാരുടേയും അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി ആർ.സുശീലൻ, സംസ്ഥാന കൗൺസിലംഗം ലീനമ്മ ഉദയകുമാർ, എ.ഐ.ടി.യു. സി ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ, പി.സുഗതൻ, മണ്ഡലം അസി.സെക്രട്ടറി കെ.അജിത്ത്, സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. അനിൽ ബിശ്വാസ്, വി.കെ.അനിൽകുമാർ, പി.എസ്.പുഷ്ക്കരൻ, സി.കെ.ആശ എം എൽ എ, പി.പ്രദീപ്, വി.കെ.രാമഭദ്രൻ, അഡ്വ.കെ.പ്രസന്നൻ, ഡി.രഞ്ജിത്ത്, ലോക്കൽ സെക്രട്ടറി കെ.വി.ജീവരാജൻ എന്നിവർ പ്രസംഗിച്ചു.
പറൂപ്പറമ്പിൽ പഠന കേന്ദ്രവും കുട്ടികളുടെ ലൈബ്രറിയും അടക്കമുള്ള വലിയ സ്മാരക സമുച്ചയം നിർമ്മിക്കുന്നതിനാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |