കോട്ടയം: പൊതുമേഖല സ്ഥാപനമായ കോട്ടയം ടെക്സ്റ്റൈൽസ് 18 മാസമായി അടഞ്ഞു കിടക്കുന്നതിനാൽ ഓണക്കാലത്തും ജീവനക്കാർക്ക് ശമ്പളം നൽകിയില്ല. പല തവണ ചർച്ച നടന്നെങ്കിലും തുറക്കാൻ നടപടിയായിട്ടില്ല. വൈദ്യുതി ബിൽ കുടിശികയായതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിച്ചതോടെയാണ് കമ്പനിയിൽ പ്രതിസന്ധി ഉടലെടുത്തത്.
വേദഗിരിയിലുള്ള കമ്പനി ലേ ഒാഫ് പ്രഖ്യാപിച്ച അന്നു മുതൽ ശമ്പളവും മുടങ്ങി. വൈദ്യുതി ബിൽ കുടിശിക ഇപ്പോൾ മൂന്നര കോടിയാണ്. ശമ്പളം, പി.എഫ്, ഇ.എസ്.ഐ, സഹകരണ സംഘം ലോൺ എന്നിവയെല്ലാം കുടിശികയാണ്. പിരിഞ്ഞു പോയവരുടെ പി.എഫ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നാലുകോടിയോളം വരും. സ്ഥാപനത്തിലെ മുന്നൂറോളം ജീവനക്കാർ ശമ്പളം ലഭിക്കാത്തതുമൂലം കഷ്ടപ്പെടുകയാണ്.
1968ൽ ആരംഭിച്ച കോട്ടയം ടെക്സ്റ്റൈൽസ് 1977ലാണ് സർക്കാർ ഏറ്റെടുത്തത്. 7 കോടി രൂപ മുൻപ് പ്രതിസന്ധി പരിഹരിക്കാൻ ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും ലഭിച്ചില്ല. 200 സ്ഥിരം ജീവനക്കാരും നൂറ് താത്കാലിക ജീവനക്കാരുമുണ്ട്. താത്കാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |