കോട്ടയം: ഗുരുദേവ ജയന്തിക്ക് കെ.എസ്.ഇ.ബി കളക്ഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കണമെന്ന ഉത്തരവ് റദ്ദാക്കിയ സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബി.ഡി.ജെ.എസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി പറഞ്ഞു. വിവാദ ഉത്തരവ് ഇറക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുദേവ ജയന്തി ദിവസമായ ഇന്നലെ വൈദ്യുതി ബോർഡിന്റെ കാഷ് കളക്ഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കാനുള്ള തീരുമാനം കേരളകൗമുദി വാർത്തയെ തുടർന്നാണ് പിൻവലിച്ചത്. ഉത്തരവ് വാർത്തയായതോടെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ വൈദ്യുതി മന്ത്രി ഇടപെട്ട് ഉത്തരവ് റദ്ദാക്കി . താൻ അറിയാതെയായിരുന്നു ബോർഡ് ഉത്തരവ് ഇറക്കിയതെന്ന് മന്ത്രി അറിയിച്ചു. പ്രതിഷേധം ഉയർന്നതോടെ തീരുമാനം മാറ്റുകയാണെന്ന പത്രക്കുറിപ്പും വൈദ്യുതി ബോർഡിന് ഇറക്കേണ്ടിവന്നു .
20 മുതൽ 23 വരെ തുടർച്ചയായി ബാങ്ക് അവധി കണക്കിലെടുത്ത് 24 ന് ബാങ്കുകളിൽ വൻ തിരക്ക് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ 23ന് രാവിലെ 9 മുതൽ മൂന്നു വരെ വൈദ്യുതി ബോർഡ് കളക്ഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കണമെന്ന് സെക്രട്ടറി (അഡ്മിനിസ്ടേഷൻ) ടി.കെ.ജയശ്രീയുടെ പേരിലാണ് ഉത്തരവ് ഇറങ്ങിയത്.
മുൻ വർഷങ്ങളിലും വൈദ്യുതി ബോർഡിലും സപ്ലൈകോയിലും ഗുരുദേവ ജയന്തി, സമാധി അവധികൾ റദ്ദാക്കിയുള്ള ഉത്തരവ് ഇറക്കിയെങ്കിലും കേരളകൗമുദി വാർത്തയെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |