കുമരകം: ഗ്രാമീണ ജനങ്ങൾക്ക് താെഴിലും വരുമാനവും ലഭിച്ചിരുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ തിരികെ വന്നതാേടെ ഇതുമായി ബന്ധപ്പെട്ട വിവിധ യൂണിറ്റുകളിലുള്ളവർ പ്രതീക്ഷയിലാണ്.
കുമരകത്ത് എത്തിക്കൊണ്ടിരുന്ന വിദേശികളും അന്യ സംസ്ഥാനക്കാരുമായ വിനോദസഞ്ചാരികൾക്കായി നിരവധി ഗ്രാമീണ ജീവിതോപാധികളും കലയും കരകൗശല വസ്തുക്കളും പ്രദർശനത്തിനായി ഒരുക്കിയാണ് ഈ പാക്കേജുകൾ നടപ്പാക്കികൊണ്ടിരുന്നത്. കുമരകം, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി ആയിരത്തോളം യൂണിറ്റുകൾ പ്രവത്തിച്ചു വന്നിരുന്നു. ഇതിലൂടെ ലഭിച്ചിരുന്ന വരുമാനം സാധരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. കൊവിഡിന്റെ ആഘാതത്തിൽ ഇവരുടെ ജീവിതം താളം തെറ്റി. കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന മാലിക്കായൽ വിനോദിനെപ്പോലുള്ളവർ കൊവിഡ് കാലത്ത് നിർമ്മിച്ച ഹൗസ് ബോട്ടുകളുടെയും ചുണ്ടൻ വള്ളങ്ങളുടെയും മാതൃകകൾ പുതിയ സീസൺ ആരംഭിക്കുന്നതോടെ വിറ്റഴിക്കാമെന്ന പ്രതീക്ഷയിലാണ്. ഓലമെടയൽ, പായ നെയ്ത്ത്, കയറുപിരി തുടങ്ങിയ ജോലികൾ സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു കുടുംബിനിമാരും വരുമാനം കണ്ടെത്തിയിരുന്നു. ഇവരും പുതിയ സീസൺ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. .............................
'മിഷന്റെ ഭാഗമായി റജിസ്റ്റർ ചെയ്ത കൾച്ചറൽ യൂണിറ്റിലെ ഒരംഗമാണ് ഞാൻ . പത്ത് പേരടങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പിന് ഈ ഓണക്കാലത്ത് ഏതാനും പരിപാടികൾ ലഭിച്ചിരുന്നു. ഇനി പഴയ പോലെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ജിഷ, കൾച്ചറൽ ഗ്രൂപ്പ് അംഗം
..............
'ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി നെറ്റിപ്പട്ടം നിർമ്മിച്ച് നൽകുന്നതിലൂടെ ലഭിച്ചിരുന്ന വരുമാനം കുടുംബത്തിന് ഏറെ ആശ്വാസകരമായിരുന്നു. കൊവിഡ് വന്നതോടെ നിലച്ചുപോയ വരുമാനം വീണ്ടും ലഭിക്കുമെന്ന പ്രത്യാശയിലാണ്'.
സന്ധ്യ, നെറ്റിപ്പട്ട നിർമ്മാണ യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |