കോട്ടയം: ഓണശേഷം കൊവിഡ് നിരക്ക് കുതിച്ചുയർന്നതോടെ മുങ്ങിത്താണ് വീണ്ടും ടൂറിസം മേഖല. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഓണക്കാലത്ത് തുറന്ന വിനോദസഞ്ചാര മേഖല വീണ്ടും അടച്ചിടേണ്ട ഗുരുതര സ്ഥിതിയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നതോടെ തിരുവാർപ്പ് മലരിക്കലെ ആമ്പൽ ഫെസ്റ്റ് നിറുത്തി. കുമരകത്ത് ടി.പി.ആർ 40 ശതമാനത്തിൽ എത്തിയെങ്കിൽ, തിരുവാർപ്പിൽ 30 ശതമാനം കടന്നു. ജില്ലയുടെ കിഴക്ക് വാഗമൺ ഇല്ലിക്കൽ കല്ല് ടൂറിസ്റ്റ് മേഖലയിലും സഞ്ചാരികളുടെ വൻതിരക്കാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരെ നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ എത്തുന്നത് കൊവിഡ് വ്യാപന സാദ്ധ്യത ഉയർത്തുന്നു.
വാക്സിനേഷൻ സ്വീകരിച്ചവർക്കും 72 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്കുമാണ് കുമരകത്ത് അടക്കം പ്രവേശനം. റിസോർട്ട് ജീവനക്കാർക്കും ടൂറിസം അനുബന്ധമേഖലയിലുള്ള മുഴുവൻ ആളുകൾക്കും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടും കൊവിഡ് പടരുന്നതാണ് ആശങ്ക.
ഓണക്കാലം ക്ലിക്ക്ഡ്
കൊവിഡിനെ മറികടന്ന് കായലോര ടൂറിസം ഓണക്കാലത്ത് ക്ലിക്ക്ഡ് ആയി. ഒന്നരകോടി രൂപയോളം വരുമാനം ടൂറിസം മേഖലയ്ക്ക് ലഭിച്ചു.
തിരുവോണ ദിവസം ബോട്ടുകളും വള്ളങ്ങളും കിട്ടാത്ത സ്ഥിതിയായിരുന്നു. വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലുമായി 950 മുറികളിൽ 900 മുറികളിലും സഞ്ചാരികളെത്തി. അറ്റകുറ്റ പണി പൂർത്തിയാകത്തതും ജീവനക്കാർ കുറവായതുമായ ഹോട്ടലുകൾ മാത്രമായിരുന്നു തുറക്കാതിരുന്നത്. അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി വാട്ടർ സ്പോർട്സ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കുമരകം കോട്ടത്തോട്ടിൽ ആരംഭിച്ച കയാക്കിംഗ് സംവിധാനവും വിജയമായി.
മലരിക്കലിലും ആശങ്ക
മലരിക്കലെ ആമ്പൽ വസന്തം ആസ്വദിക്കാനും ആയിരങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത്. നിയന്ത്രണങ്ങൾ ബാധകമാക്കിയിട്ടും കൊവിഡ് പടർന്നതാണ് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാക്കിയതും ഫെസ്റ്റ് നിറുത്തിവപ്പിച്ചതിനും ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |