പാലാ: കേടുതീർക്കാനെന്ന മട്ടിൽ രാത്രിയിൽ പോസ്റ്റിൽ കയറി സോളാർ വഴി വിളക്കുകളുടെ ബാറ്ററികൾ മോഷ്ടിക്കുന്ന അന്യസംസ്ഥാന സംഘത്തെ പാലാ എസ്. എച്ച്. ഒ. കെ. പി. ടോംസന്റെ നേതൃത്വത്തിൽ പിടികൂടി. മഹാരാഷ്ട്ര, യു.പി. സ്വദേശികളായ ഷാഹിദ് (24), റൂബൽ ഖാൻ (24), മുഹമ്മദ് അസ്ലാം (25), ആമീൻ മുഹമ്മദ് (40), മാറൂഫ് യൂസഫ് (24) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച പെട്ടി ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ചങ്ങനാശ്ശേരി, പൊൻകുന്നം, പാലാ, കിടങ്ങൂർ മേഖലകളിൽ നിന്നായി ലക്ഷക്കണക്കിനു രൂപയുടെ ബാറ്ററികളാണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലായിൽ നിന്നു മാത്രമായി ഒന്നര ലക്ഷത്തിൽപ്പരം രൂപയുടെ ബാറ്ററികൾ മോഷ്ടിച്ചു. കളമശ്ശേരിയിലെ ഒരു കേന്ദ്രത്തിൽ കിട്ടുന്ന വിലയ്ക്ക് ഇവ വിൽപ്പന നടത്തുകയാണ് പതിവ്.
കളമശ്ശേരിയിൽ തമ്പടിച്ചിട്ടുള്ള ഈ സംഘം സന്ധ്യയോടെ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെത്തി ബാറ്ററികൾ കവർന്ന ശേഷം നേരം പുലരുന്നതോടെ മടങ്ങിപ്പോവുകയായിരുന്നു.
അടുത്തകാലത്തായി പാലായിൽ സോളാർ വഴി വിളക്കുകളുടെ ബാറ്ററികൾ തുടർച്ചയായി മോഷണം പോകുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ രാത്രി ലഭിച്ച വിവരത്തെ തുടർന്ന് പാലാ ഹൈവേ പട്രോളിംഗ് സംഘത്തിലെ എസ്. ഐ ജയനും സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, ബിജു വർഗീസ് എന്നിവരും ചേർന്ന് പ്രവിത്താനം ഭാഗത്ത് വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. അഴിച്ചെടുത്ത ബാറ്ററികൾ ഓട്ടോറിക്ഷയിലേക്ക് കയറ്റിക്കൊണ്ടിരിക്കവെയാണ് പ്രതികൾ പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |