ചങ്ങനാശേരി: പഠനമികവിനൊപ്പം കുട്ടികളിൽ കാർഷിക സംസ്‌കാരവും വളർത്തിയെടുക്കാനുള്ള മാതൃകാപരമായ പരിശ്രമങ്ങളാണ് കുറുമ്പനാടം സെന്റ് ആന്റണീസ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ മൂലേടം മങ്കുഴി ബിനു ജോയിയെ പ്രൈമറി വിഭാഗത്തിലെ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡിന് അർഹനാക്കിയത്. പൂർവ്വ വിദ്യാർത്ഥികളുടെയും മാനേജ്‌മെന്റിന്റെയും ചങ്ങനാശേരിയിലെ സുമനസ്സുകളുടെയും സഹായത്തോടെ സ്കൂളിനെ പുരാേഗതിയിലേക്ക് നയിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 200 ൽ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 350 പേരുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 5 സ്മാർട് ക്ലാസ് റൂമുകൾ, ബാത്ത് റൂം, ഡൈനിംഗ് ഹാൾ, എന്നീ സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞു. 50 സെന്റ് സ്ഥലത്ത് ജൈവമാതൃകയിൽ എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്യുന്നു. കരനെൽകൃഷി ചെയ്തും വിജയംകൊയ്തു. കൃഷി വകുപ്പിന്റെ ജില്ലാ പുരസ്‌കാരവും ഇതോടെ സ്‌കൂളിനെ തേടിയെത്തി, ജൈവനന്മ സംസ്ഥാന പുരസ്കാരം, മികച്ച പൊതുസ്ഥാപനം, ബെസ്റ്റ് പി.ടി.എ, മികച്ച സ്‌കൂൾ തുടങ്ങിയ അവാർഡുകളും ലഭിച്ചു.
ദുരിത കാലത്തും സഹായ ഹസ്തവുമായി സ്കൂൾ ഒന്നടങ്കം മുൻപന്തിയിലുണ്ടായിരുന്നു. പറാൽ ഗവൺമെന്റ് സ്‌കൂളിനെ ഏറ്റെടുത്ത് കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകി. ഓൺലൈൻ ക്ലാസിന് മാർഗമില്ലാതിരുന്ന അവിടത്തെ കുട്ടികൾക്ക് സ്മാർട് ഫോൺ, ടി.വി എന്നിവ എത്തിച്ചുകൊടുക്കാനായി. വിവാഹ വാർഷിക ദിനത്തിൽ തന്റെ പേരിലുണ്ടായിരുന്ന 10 സെന്റ് സ്ഥലം അശരണരായ മൂന്ന് പേർക്ക് സമ്മാനിച്ച് ഈ പ്രധാനാദ്ധ്യാപകൻ വേറിട്ട മാതൃകയാവുകയും ചെയ്തു.
ബിനു ജോയിയുടെ ഭാര്യ മിനി കുര്യനും അദ്ധ്യാപികയാണ്. മക്കൾ: ജോൺസ്, ജെയിംസ്, ജ്യോത്സ്ന.
'സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം വിദ്യാർത്ഥികൾക്കൊപ്പം നേരിട്ട് പങ്കിടാൻ സാധിക്കാത്തതിൽ ദു:ഖമുണ്ട്'
- ബിനു ജോയ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |