കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ജീർണാവസ്ഥയിലായ പടിഞ്ഞാറെനട ഗോപുരം നവീകരിക്കുന്നതിന് "പടിഞ്ഞാറെനട ഭക്തജനസമിതി " മുന്നോട്ടുവന്നു. ഇതിനാവശ്യമായ തുക നൽകുമെന്നറിയിച്ച് സമിതി ഭാരവാഹികൾ നിർമ്മാണ അനുമതിയ്ക്ക് ദേവസ്വം ബോർഡിന് അപേക്ഷ നൽകി. തിരുനക്കര ക്ഷേത്ര ഗോപുരത്തിന്റെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. പടിഞ്ഞാറെഗോപുരം പുതിയ ഓട് മേഞ്ഞ് തേക്കിന്റെ പട്ടികയും കഴുക്കോലും ഉപയോഗിച്ച് നവീകരിക്കുന്നതിന് മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാകും. ദേവസ്വം ബോർഡിന് പണം നൽകാതെ ടെണ്ടർ ക്ഷണിച്ച് കരാർ നൽകി ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ പണി പൂർത്തീകരിക്കാനാണ് സമിതി തീരുമാനം. ആനപ്പിണ്ഡം ലോറിയിൽ കയറ്റി കൊണ്ടുപോയപ്പോഴാണ് ഓട് പൊട്ടിയത്. കൂടാതെ പടിഞ്ഞാറെനടയിൽ നിന്ന് എൻ.എസ്.എസ് ഹോസ്റ്റലിന് മുന്നിലെ റോഡിലൂടെ പോകുന്ന വാഹനങ്ങൾ തട്ടി ഗോപുരത്തിന്റെ കഴുക്കോലും ഓടും തകരുന്നുണ്ട്. റോഡ് വീതികൂട്ടിയാലേ ശാശ്വത പരിഹാരമാകൂ. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിന്ന് കാട്ടുവള്ളികൾ ഗോപുരത്തിന് മുകളിൽ പടർന്നു കിടക്കുന്നത് നീക്കം ചെയ്യാൻ സമിതി പല പ്രവാശ്യം ആവശ്യപ്പെട്ടിട്ടും ക്ഷേത്ര ജീവനക്കാർ തയ്യാറാകുന്നില്ല.
ബലിക്കൽപ്പുര ചോർച്ചയ്ക്ക് കാരണം
ചെമ്പുപാളികളുടെ കനം കുറഞ്ഞതാണ് ചോർച്ചയ്ക്ക് കാരണമെന്ന് പടിഞ്ഞാറെനട ഭക്തജനസമിതി സെക്രട്ടറി ദേവരാജൻ പറഞ്ഞു. ചെമ്പുപാളികൾ തമ്മിൽ ചേരുന്നിടത്ത് രണ്ടിഞ്ച് കനമെങ്കിലും ഉണ്ടെങ്കിലേ മഴയത്ത് വെള്ളം താഴേക്ക് വീഴാതിരിക്കൂ. ഇത് മാറ്റണണെങ്കിൽ മുഴുവൻ ചെമ്പുപാളികളും ഇറക്കി പുതിയ മേൽക്കൂര തീർക്കണം .ഇതിന് കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും ചെലവ് വരും. ചെമ്പുപാകിയ ശ്രീകോവിലിലും ചോർച്ചയാണ്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച മേൽക്കൂരയിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇത് മാറ്റുന്നതിനും ലക്ഷങ്ങളാകും.
ജീവനക്കാർക്കായി കാറോടിക്കാൻ പണമുണ്ട്
വൈക്കത്തു വീടുള്ള ദേവസ്വം ഉന്നത ഉദ്യോഗസ്ഥ മാവേലിക്കരയിലാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും വൈക്കത്ത് നിന്ന് ദേവസ്വംബോർഡ് വക കാറിലാണ് മാവേലിക്കരയ്ക്ക് വന്നു പോകുന്നത്. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ക്ഷേത്രത്തിലെ അറ്റകുറ്റപണിക്ക് ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലർത്തുമ്പോഴാണ് ഈ ധൂർത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |