പാലാ: 'ലവ് ജിഹാദ്, നർക്കോട്ടിക് ജിഹാദ്' ആരോപണമുയർത്തി പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം സഭാ സിനഡും അറിഞ്ഞുതന്നെ. പ്രസംഗത്തിലെ ചില സൂചനകൾ വിദൂര ലക്ഷ്യങ്ങളോടെയാണെന്നും പറയപ്പെടുന്നു. ക്രൈസ്തവ സഭാ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലും അല്ലാതെയും നടക്കുന്ന ആക്രമണങ്ങളും വ്യക്തിഹത്യങ്ങളും കണ്ടു മടുത്ത പശ്ചാത്തലത്തിലും വിശ്വാസികളിൽ നിന്നുയർന്ന പരാതികളുടെ അടിസ്ഥാനത്തിലുമാണ് ജിഹാദ് പ്രവർത്തനങ്ങൾക്കെതിരെ ബിഷപ്പ് ആഞ്ഞടിച്ചത്. പ്രശ്നത്തിൽ ഒരിഞ്ചുപോലും പിന്നാക്കം പോകുന്ന പ്രശ്‌നമില്ലെന്നാണ് രൂപതയുടെ നിലപാട്. ബിഷപ്പിന്റെ വാക്കുകൾ നേരിടാനൊരുങ്ങിയ വിവിധ മുസ്ലിം സംഘടനകൾ ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനവും പാലായുടെ ചരിത്രത്തിൽ ആദ്യത്തേതാണ്.
കഴിഞ്ഞ മാസം നടന്ന സിറോ മലബാർ സഭാ സിനഡിനിടെയാണ് നർക്കോട്ടിക് ജിഹാദെന്ന വിഷയം സഭ ഗൗരവമായി ചർച്ച ചെയ്തത്. നേരത്തെ കേരളത്തിലേക്ക് മയക്കുമരുന്നുകൾ എത്തുന്നതിൽ വലിയ ആശങ്ക പല മെത്രാൻമാരും പങ്കുവച്ചിരുന്നു. റേവ് പാർട്ടികളിലടക്കം സംഘാടകർ ഒരു സമുദായത്തിലെ അംഗങ്ങളാകുന്നതും പങ്കെടുക്കുന്നവരെല്ലാം മറ്റു സമുദായങ്ങളിൽ പെട്ടവരായതും സഭാ നേതൃത്വത്തിൽ ആശങ്ക കൂട്ടി. ഇതു കൂടി പരിഗണിച്ചാണ് നർകോട്ടിക് ജിഹാദ് പുറം ലോകത്തെ അറിയിക്കാൻ സഭ തീരുമാനിച്ചത്. ഒപ്പം അടുത്ത കാലത്ത് സഭയുടെ ആതുരസേവന രംഗത്തെയടക്കം ഒരു വിഭാഗം ആളുകൾ തുടർച്ചയായി ആക്രമിച്ചതും സഭാ നേതൃത്വത്തെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഈ ഉദ്യമം മാർ ജോസഫ് കല്ലറങ്ങാട്ട് ഏറ്റെടുത്തതെന്നാണ് സൂചന.
'നർക്കോട്ടിക് ജിഹാദ്' ഗൗരവതരം
ബിഷപ്പിനെതിരായ നടപടികൾ വാക്കുകളിൽ ഒതുക്കാൻ മുസ്ലിം സംഘടനകളും തയ്യാറാകില്ല എന്ന് അവരുടെ വിവിധ നേതാക്കൾ മുന്നറിയിപ്പു നൽകുന്നുണ്ട്. ബിഷപ്പിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കേസു കൊടുക്കാനാണ് ഇവരുടെ നീക്കം. ഒരു സമുദായത്തിലെ ഒന്നോ രണ്ടോ പേരൊ, ചില തീവ്രസ്വഭാവമുള്ള സംഘടനകളോ സ്വീകരിക്കുന്ന നിലപാടിൽ ആ മതത്തെയൊന്നാകെ ആക്ഷേപിക്കണമായിരുന്നോ എന്ന ചോദ്യം ബോധപൂർവ്വം ചിലർ ഉയർത്തുന്നുമുണ്ട്. 'ലവ് ജിഹാദ്' എന്നത് വൈകാരികപരമായ ചില ചോദ്യങ്ങൾ മാത്രമാണ് ഉയർത്തുന്നത്.
എന്നാൽ നർക്കോട്ടിക് ജിഹാദെന്ന ആരോപണത്തിന്റെ മാനം വ്യത്യസ്തമാണ്. മയക്കുമരുന്ന് നൽകി സ്വാധിനിച്ച് മതം മാറ്റുന്നു എന്ന ആരോപണം ഗൗരവതരമാണ്. ദേശദ്രോഹ കുറ്റമാണ് മയക്കുമരുന്ന് കച്ചവടം.
എത്തുമോ കേന്ദ്ര ഏജൻസികൾ ?
കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രാഥമിക നോട്ടം ബിഷപ്പിന്റെ ആരോപണങ്ങളിലേക്ക് എത്തിക്കഴിഞ്ഞു എന്നാണ് സൂചന. വെറുതെ കാടടച്ചു വെടി വയ്ക്കുന്നവരല്ല കത്തോലിക്കാ സമുദായം എന്നതും ശ്രദ്ധേയമാണ്. വേണ്ടി വന്നാൽ തങ്ങൾക്ക് ലഭിച്ച പരാതികളും തെളിവുകളും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്ന നിലപാടും രൂപതാധികാരികൾ കൈക്കൊള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |