കോട്ടയം: നർകോട്ടിക് ജിഹാദ് വിവാദത്തിന്റെ പേരിൽ യു.ഡി.എഫിൽ ഭിന്നത. കോൺഗ്രസ് നേതാക്കൾ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രസ്താവന ഇറക്കിയപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിലും എൻ.സി.പി നേതാവ് മാണി സി. കാപ്പനും ബിഷപ്പിനെ പിന്തുണയ്ക്കാനെത്തി. ഡി.സി.സി നേതൃത്വം മൗനം പാലിക്കുകയാണ് . ബി.ജെ.പി നേതാക്കളും ബിഷപ്പിന്റെ നിലപാടിനെ പിന്തുണച്ച് വിശ്വാസികൾക്കൊപ്പം സമരത്തിനിറങ്ങിയിട്ടുണ്ട്.
വി.ഡി.സതീശൻ, കെ. മുരളീധരൻ, പി.ടി തോമസ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ബിഷപ്പ് മതസ്പർദ്ധ വളർത്തുന്നുവെന്നാരോപിച്ച് രംഗത്തുവന്നു. സമുദായ നേതാക്കൾക്കെതിരായ നിലപാടിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുകയാണ്. കോട്ടയത്തുണ്ടായിരുന്ന ഉമ്മൻചാണ്ടിയെ മാദ്ധ്യമ പ്രവർത്തകർ സമീപിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല .
ഒന്നും മിണ്ടാതെ ജോസ് കെ. മാണി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ലൗജിഹാദ് വിവാദം ഉയർത്തിയ കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പ്രതികരിച്ചില്ല. പ്രതികരിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും പറഞ്ഞു . അതേ സമയം മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിർമല ജിമ്മി ബിഷപ്പ് ഹൗസിലെത്തി പിന്തുണ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |