പാലാ : എം.പി സാറിന് സമയമുണ്ടെങ്കിൽ തീർച്ചയായും മീനച്ചിൽ കർത്തായെ ഒന്നു പോയി കാണണം. പാലായിൽ ആദ്യമായി പള്ളി പണിയാൻ സ്ഥലവും സാധനങ്ങളും വിട്ടു തന്ന് വേണ്ട സുരക്ഷയുമൊരുക്കി ഒരു കാലത്ത് ക്രൈസ്തവ സഹോദരങ്ങളെ ഇവിടെ കാത്തുരക്ഷിച്ചത് മീനച്ചിൽ കർത്താക്കന്മാരും ഹൈന്ദവ ജനതയുമാണ്. അത് ഒരിക്കലും മറക്കുന്നവരല്ല, ഇവിടുത്തെ ക്രൈസ്തവർ. തന്നെ കാണാൻ പാലാ അരമനയിലെത്തിയ സുരേഷ് ഗോപി എം.പിയോട് ഇതു പറയുമ്പോൾ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ കണ്ണുകളിൽ നന്ദിയുടെ നൂറു നിറവ്. തുടർന്ന് പാലായുടെ ഹൈന്ദവ ക്രൈസ്തവ സാഹോദര്യവും മതമൈത്രിയും ബിഷപ്പ് വിശദീകരിച്ചു. ബിഷപ്പ്‌സ് ഹൗസിന് എതിർവശത്തുള്ള
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെയുള്ള വെടിവഴിപാടിന്റെ ശബ്ദം കേട്ടാണ് താനെന്നും ഉറക്കമുണരുന്നതെന്നും കല്ലറങ്ങാട്ട് പറഞ്ഞു. തിരുമേനി പറഞ്ഞ മീനച്ചിൽ കർത്താവിനെ ഇപ്പോൾ തന്നെ കാണാൻ പോവുകയാണെന്ന് പറഞ്ഞ സുരേഷ് ഗോപി സുഹൃത്ത് ബിജു പുളിക്കക്കണ്ടത്തേയും ഒപ്പം കൂട്ടി. പൂവരണിക്കടുത്ത് മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഭാസ്‌കരൻ കർത്തായുടെ അടുത്ത് സുരേഷ് ഗോപി എത്തുമ്പോൾ മറ്റൊരു വിസ്മയം. ഭാസ്‌ക്കരൻ കർത്തായുടെ നൂറാം പിറന്നാൾ ദിനമായിരുന്നു. പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് ഭാസ്‌ക്കരൻ കർത്തായും അമ്പരന്നു. കാൽതൊട്ടു വന്ദിച്ച സുരേഷ് ഗോപിയെ നെറുകയിൽ ഇരു കൈകളും ചേർത്ത് അദ്ദേഹം അനുഗ്രഹിച്ചു. ഇക്കഴിഞ്ഞ ദിവസം ഒദ്യോഗിക കാര്യങ്ങൾക്കായി കാശ്മീരിലെ ശ്രീനഗറിൽ പോയി മടങ്ങവെ കൊണ്ടുവന്ന വിശേഷപ്പെട്ട കശ്മീരി കമ്പിളി ഷാൾ കർത്തായെ സുരേഷ് ഗോപി അണിയിച്ചു. ഊണ് കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന ചോദ്യത്തിന് വീണ്ടും വരാം ഒന്നിച്ചിരുന്നുണ്ണാം എന്ന് മറുപടി നൽകി സുരേഷ് ഗോപി മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |