കോട്ടയം : ജാലവിദ്യകൾ കാട്ടി കാണികളെ കൈയിലെടുക്കുന്ന മജീഷ്യൻമാർ ജീവിക്കാനായി തെരുവിലിറങ്ങിയിരിക്കുകയാണ്. സർക്കാർ കനിയണം. സ്റ്റേജ് ഷോകൾ ആരംഭിക്കണം. ജീവിതത്തെ ജാലവിദ്യകൾ കാട്ടി മയക്കാനാവാത്തതിനാൽ മറ്റൊരുവഴിയുമില്ല പാവം കലാകാരൻമാരുടെ മുന്നിൽ. കൊവിഡ് വ്യാപന നിരക്കിലെ കുറവിനെ തുടർന്ന് തങ്ങൾക്കും ഇളവ് വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഈ ദുരിത കാലത്ത് ജീവിക്കണമെന്നും അതിനായി സർക്കാറിന്റെ സഹായം ആവശ്യമാണെന്നും മജീഷ്യന്മാരുടെ സംഘടന ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും സർക്കാറിന്റെ കാര്യമായ ശ്രദ്ധ ഈ മേഖലയിലേക്ക് ഉണ്ടായില്ല. ഇതോടെയാണ് വ്യത്യസ്ത പ്രതിഷേധവുമായി ഇവർ രംഗത്തെത്തിയത്. മലയാളി മജീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കിയായിരുന്നു പ്രതിഷേധം. മജീഷ്യൻ ബെൻ കുറവിലങ്ങാട്, ജില്ലാ പ്രസിഡന്റ് ഷാജിയുടെ തലയിൽ തീക്കുണ്ടം കത്തിച്ച് ചായതിളപ്പിച്ചായിരുന്നു ഉദ്ഘാടനം നടത്തിയത്.
ആവശ്യങ്ങൾ ഇങ്ങനെ
സാംസ്‌കാരിക വകുപ്പ് മാന്ത്രികർക്ക് നൽകുന്ന സ്റ്റേജ് ഷോ പുന:സ്ഥാപിക്കുക,
സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പിൽ നിന്ന് മാന്ത്രികരെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക
ജാലവിദ്യക്കാർക്കായി പ്രത്യേക പാക്കേജ് അനുവദിക്കുക
കൊവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറക്കം കുറയ്ക്കാൻ മാജിക്കിലൂടെ ബോധവത്കരണത്തിന് ഫണ്ട് അനുവദിക്കുക
പ്രോട്ടോക്കോൾ പാലിച്ച് മാജിക്ക് ഷോ നടത്താൻ അനുവാദം നൽകുക
'' സർക്കാരിന്റെ കൈത്താങ്ങില്ലാതെ ഒരടി മുന്നോട്ടു പോകാനാവില്ല. പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ഇനിയെങ്കിലും സർക്കാർ ഇടപെടണം'
മജീഷ്യൻ ബെൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മലയായലി മജീഷ്യൻസ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |