കോട്ടയം : ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭയിൽ 51 വർഷം പൂർത്തിയാക്കിയ ചരിത്രനേട്ടം ഇന്നലെ ഉമ്മൻചാണ്ടി സ്വന്തമാക്കി. ഇന്ത്യയിൽ ഒരേ മണ്ഡലത്തിൽ നിന്ന് പരാജയമറിയാതെ തുടർച്ചയായി ഒരു കോൺഗ്രസ് ജനപ്രതിനിധി 51 വർഷം നിയമസഭയിൽ എത്തിയതും ഉമ്മൻചാണ്ടിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. പാലായിൽ നിന്ന് തുടർച്ചയായി ജയിച്ച കെ.എം.മാണി മാത്രമാണ് രണ്ട് വർഷം മുന്നിൽ. ഈ നിയമസഭയുടെ കാലാവധി അവസാനിക്കും മുമ്പ് ആ റെക്കാഡ് തകർക്കാനും ഉമ്മൻചാണ്ടിയ്ക്ക് കഴിയും. അതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമകുന്ന ജനപ്രതിനിധി എന്ന റെക്കാഡും ഉമ്മൻചാണ്ടിയുടെ പേരിലാകും.
1970ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന ഇ.എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻചാണ്ടി ആദ്യം കേരള നിയമസഭയിലെത്തുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016,2021 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കെ .കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനുണ്ടായ വൻപരാജയത്തെ തുടർന്ന് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ 2004 ആഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവായി. 2011ൽ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ മുഖ്യമന്ത്രിയായി രണ്ടാംവട്ടം അധികാരമേറ്റു. നിവലിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ്.
നിയസഭയിൽ 51 വർഷം പൂർത്തിയാക്കിയാക്കാൻ കഴിഞ്ഞതിന് ദൈവത്തിനോടും പുതുപ്പള്ളിയിലെ വോട്ടർമാരോടുമാണ് നന്ദി പറയേണ്ടത്. സുഖത്തിലും ദു:ഖത്തിലും ഒപ്പം നിന്നു. എന്നെ ഇത്രയും വർഷം നിലനിറുത്തിയത് അവരാണ്. തിരുവനന്തപുരത്തെ വീടിന് ജന്മനാടായ പുതുപ്പള്ളി എന്ന് പേരിട്ടത് ആ സ്നേഹത്താലാണ്.
ഉമ്മൻചാണ്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |