പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തുറന്നുവിട്ട നർകോട്ടിക് ജിഹാദ് ഭൂതത്തെ തിരിച്ചു കുടത്തിൽ കയറ്റാനുള്ള നീക്കം തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നുവെന്ന അവസ്ഥയിൽ നിൽക്കുകയാണിപ്പോഴും.
പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി കെ.സുധാകരൻ, വി.ഡി. സതീശൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ അനുനയ നീക്കവുമായി ചങ്ങനാശേരി, പാലാ അരമന കയറിയിറങ്ങി . സി.എസ്.ഐ ബിഷപ്പും താഴത്തങ്ങാടി പള്ളി ഇമാമും ഇതിനിടെ സമാധാന നീക്കവുമായി സംയുക്ത പത്രസമ്മേളനം നടത്തിയതറിഞ്ഞ് ഇരുവരും ബിഷപ്പിനെയും ഇമാമിനെയും കാണാനും സമയം കണ്ടെത്തി. പാലാ ബിഷപ്പ് മതസ്പർദ്ധ വളർത്തുകയാണെന്ന് ആരോപിച്ച് ആദ്യമേ ചാനലുകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതിനാലാകാം പാലാ ബിഷപ്പിനെ കാണാൻ സതീശൻ മാത്രം പോയില്ല. ബിഷപ്പിനെ പിന്തുണച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ കാണാൻ ഇരുവരും ശ്രമിച്ചെങ്കിലും നടന്നില്ല. ജിഹാദിനെ പിന്തുണച്ച് ക്രൈസ്തവ വോട്ടുബാങ്കിൽ കയറിക്കൂടാൻ സുരേഷ് ഗോപി എം.പി അടക്കം ബി.ജെ.പി നേതാക്കളുടെ പട തന്നെ ബിഷപ്പിന് പിന്തുണ അറിയിച്ച് പാലാ അരമന കയറിയിറങ്ങി.
ബി.ജെ.പി , കോൺഗ്രസ് നേതാക്കളുടെ പട ബിഷപ്പിനെ സന്ദർശിക്കുകയും സർക്കാരിന് പകരം കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പ്രശ്ന പരിഹാര നീക്കം നടത്തുന്നതും മനസിലാക്കി സഹകരണ മന്ത്രി വി.എൻ. വാസവൻ അരമനയിലെത്തി. ജോസ് കെ. മാണിയും ബിഷപ്പിനെ സന്ദർശിച്ച് പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടൽ ഉണ്ടാവുമെന്ന് അറിയിച്ചതിന് പിറകേയായിരുന്നു വാസവന്റെ വരവ്.
ബിഷപ്പിനെ കണ്ട ശേഷം, വിദ്വേഷ പ്രസംഗം അടഞ്ഞ അദ്ധ്യായമാണെന്നും ചേരി തിരിവുണ്ടാക്കുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും നടപടി ഉണ്ടാവുമെന്നും വി.എൻ.വാസവൻ മുന്നറിയിപ്പ് നൽകി .ബൈബിളിലും ഖുറാനിലും പാണ്ഡിത്യമുള്ള ബിഷപ്പിന് പരാതി പറയേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞതിന് പിറകേ വാസവനെ വിമർശിച്ച് കോട്ടയം താലൂക്ക് മഹല്ല് മുസ്ലീം കോ ഒാർഡിനേഷൻ രംഗത്തെത്തി.
സംഘടനയുടെ രക്ഷാധികാരി താഴത്തങ്ങാടി പള്ളി ഇമാം ഷംസുദീൻ മൗലവി ആയിരുന്നു സി.എസ്.ഐ ബിഷപ്പുമായി സമവായ നീക്കത്തിന് സംയുക്ത പത്രസമ്മേളനം നടത്തിയതെങ്കിൽ മന്ത്രി വാസവൻ പാലാ ബിഷപ്പിനെ പുകഴ്ത്തിയുള്ള പ്രതികരണം നടത്തിയതോടെ ഇമാം തിരിഞ്ഞു . മന്ത്രിയുടെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായയേക്കാൾ മോശമെന്ന് താഴത്തങ്ങാടി ഇമാം കുറ്റപ്പെടുത്തി.
പ്രശ്നപരിഹാരത്തിന് ആദ്യം മുൻ കൈയെടുത്തവർ തന്നെ ഇടയ്ക്ക് എതിരായതോടെ നർക്കോട്ടിക് ജിഹാദ് ഭൂതത്തെ ഇനി എങ്ങനെ കുടത്തിൽ തിരിച്ചു കയറ്റുമെന്ന് കണ്ടറിയണം. !
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |