പാലാ : ' മക്കളേ...' പ്രമീളയുടെ പുലർച്ചെയുള്ള നീട്ടിവിളി കേൾക്കുമ്പോഴേ ഓടിക്കൂടും പട്ടികളും പൂച്ചകളുമായി മുന്നൂറോളം എണ്ണം!. തെരുവിൽ അലഞ്ഞ് നടന്നിരുന്ന അവരുടെ പോറ്റമ്മയാണ് ഇപ്പോൾ പ്രമീള. പിറന്നിട്ട് ഒരാഴ്ച മാത്രമായ പൂച്ചക്കുഞ്ഞുങ്ങൾ മുപ്പതെണ്ണം, പട്ടിക്കുഞ്ഞുങ്ങൾ അമ്പത്. മുതിർന്ന പൂച്ചകളും പട്ടികളുമായി ഇരുനൂറിൽപ്പരം വേറെയും. വഴിവക്കിൽ വണ്ടിയിടിച്ചും മറ്റും പരിക്കുപറ്റിയവ പത്തോളം. പുലർച്ചെ 4ന് ഉണർന്ന് '' മക്കൾക്കെല്ലാം '' തീറ്റയുണ്ടാക്കി നൽകും. തീരെ കുഞ്ഞുങ്ങളെ നിപ്പിളിൽ പാൽ കുടിപ്പിക്കും. പിന്നെ പരിക്കുപറ്റിയവർക്ക് ഡ്രസിംഗും, മരുന്നുകൊടുപ്പും. എല്ലാം തീർത്ത് പ്രമീള സ്വന്തം സ്റ്റേഷനറി കടയിലേക്ക് പോകുമ്പോൾ 11 മണിയാകും.
പൂഞ്ഞാർ പനച്ചികപ്പാറ സഹകരണ ബാങ്ക് പടിക്ക് സമീപം അടക്കാപാറ റോഡ് സൈഡിനോട് ചേർന്ന വീട്ടിൽ താമസിക്കുന്ന പ്രമീളയ്ക്ക് ഈ മൃഗസ്‌നേഹം ആരംഭിച്ചത് നാലുവർഷം മുമ്പാണ്. വീട്ടുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ കസേരയിൽ ഗൗരവത്തിലിരിക്കുന്ന പൂച്ചയെയും, വരാന്തയിലൂടെ ഓടിക്കളിക്കുന്ന പൂച്ചക്കുഞ്ഞുങ്ങളെയുമാണ് കാണുക. വീടിന്റെ മറുഭാഗത്ത് നായ്ക്കുട്ടികൾക്കായി പ്രത്യേകം ഇടങ്ങളും കാണാം. തലേദിവസം തയ്യാറാക്കി വയ്ക്കുന്ന കുറുമ്പുല്ല് കുറുക്ക്, പാല്, ബിസ്‌ക്കറ്റ് എന്നിവയൊക്കെയാണ് നൽകുന്ന ഭക്ഷണം.
ദിവസം ഒരു നേരം മീൻ കൂട്ടി ഭക്ഷണം നൽകും. വളർത്താൻ ശേഷിയില്ലാത്തവരുടെ നായ്ക്കളെ ഏറ്റെടുക്കുന്നതിൽ പ്രമീളയ്ക്ക് മടിയില്ല. ചില മാസങ്ങളിൽ ഭക്ഷണത്തിനു മാത്രമായി അയ്യായിരം രൂപയോളം വേണ്ടി വരും.
നായ്ക്കൾക്ക് പ്രത്യേക കൂട് തയ്യാറാക്കിയിട്ടുണ്ട്. കൂട്ടിൽ നിന്നുള്ള മാലിന്യങ്ങൾക്കായി പ്രത്യേകം ടാങ്കും നിർമ്മിച്ചിട്ടുണ്ട്. പരിസരവാസികൾക്ക് ശല്യമാകാത്ത വിധത്തിലാണ് നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നത്. നായ്ക്കളെയും പൂച്ചകളെയും ആവശ്യക്കാർക്ക് നൽകുന്നുമുണ്ട്.
വഴിത്തിരിവായത്
ചങ്ങനാശേരി സ്വദേശിയായ ഒരു അദ്ധ്യാപകൻ കാണാതായ സ്വന്തം നായയെ തെരഞ്ഞ് പനച്ചികപ്പാറയിൽ എത്തിയതാണ് പ്രമീളയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഒാമനമൃഗങ്ങൾക്കുവേണ്ടി എന്തു ത്യാഗവും സഹിക്കുന്ന ചിലരുണ്ടെന്ന് പ്രമീളയ്ക്ക് അന്ന് മനസിലായി. അതോടെ തെരുവിൽ അലയുന്ന പൂച്ചകളേയും നായ്ക്കളേയും ഏറ്റെടുത്ത് സംരക്ഷിക്കാൻ തുടങ്ങി. ആദ്യമൊക്കെ കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ഭർത്താവ് മധുകുമാറും മക്കളായ ആനന്ദും ആകാശമൊക്കെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മൃഗങ്ങളുടെ സ്‌നേഹം കണ്ടപ്പോൾ അവരുടേയും മനസലിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ആയിരത്തോളം നായ്ക്കളെയും അത്രത്തോളം പൂച്ചകളെയും സനാഥരാക്കാൻ പ്രമീളയ്ക്കായി.
''ചെയ്യുന്ന പ്രവൃത്തികളെ കുറ്റപ്പെടുത്താൻ മാത്രമാണ് ആളുകളുള്ളത്. മൃഗങ്ങൾക്കും ഇവിടെ ജീവിക്കണ്ടേ.
- പ്രമീള
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |