കോട്ടയം: ശബരിമല വിമാനത്താവളത്തിന്റെ തുടർപ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടെ നിർദ്ദേശത്തെ എതിർത്ത് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതോടെ ജില്ലയുടെ വികസന സ്വപ്നത്തിന് മേൽ കരിനിഴൽ വീണു. തടസങ്ങൾ നീക്കി തുടർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
ശബരിമല വിമാനത്താവള പദ്ധതിയെ അനുകൂലിച്ച് സംസ്ഥാനം ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് എന്ന പേരിൽ വിശദമായ റിപ്പോർട്ട് 2019 ലാണ് സമർപ്പിച്ചത്. ഭൂമിയേറ്റെടുക്കുന്നതിന് നോഡൽ ഏജൻസിയായി കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെ.എസ്.ഐ.ഡി.സി) നിയമിച്ചിരുന്നു. ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. തടസങ്ങൾ നീക്കാനുള്ള സർക്കാർ ശ്രമത്തിനിടെയാണ് ഡി.ജി.സി.എയുടെ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചത്. വിമാനത്താവളം വരുമെന്ന പ്രതീക്ഷയിൽ എരുമേലിയിലും പരിസരത്തുമായി വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയവരുമുണ്ട്.
ചെറുവള്ളിയുടെ പ്രയോജനം
ഭൂരിഭാഗവും സമതല പ്രദേശവും ബാക്കി ചെറിയ കുന്നിൻപ്രദേശവും
ശബരിമലയിലേയ്ക്കുള്ള ദൂരം 48 കിലോമീറ്റർ മാത്രം
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലക്കാർക്ക് ഏറെ പ്രയോജനകരം
അഞ്ച് പൊതുമരാമത്ത് റോഡുകളും രണ്ട് ദേശീയ പാതകളും സമീപം
വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ വിരുദ്ധ നിലപാട് സ്വീകരിച്ചത് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്ന അജണ്ടയുടെ ഭാഗമായി ആരെങ്കിലും സഹായിക്കാനാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ എല്ലാ പരിശ്രമവും നടത്തും
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |